കൂടുതൽ കരുത്തോടെ അജിത് പവാറിന്റെ ലോങ് ജംപ്
സ്വന്തം ലേഖകൻ
മുംബൈ: ഒറ്റപ്പെട്ടു പോയതിനാൽ നാലു വർഷം മുൻപ് ഉപേക്ഷിക്കേണ്ടി വന്ന ബിജെപി ബന്ധത്തിലേക്ക് എൻസിപി നേതാവ് അജിത് പവാർ തിരികെയെത്തിയത് കരുത്തോടെ. അന്ന് പിതൃസഹോദരനും എൻസിപി അധ്യക്ഷനുമായ ശരദ് പവാറിന്റെ നീക്കങ്ങളായിരുന്നു അജിത്തിനെ പിന്മാറാൻ നിർബന്ധിതനാക്കിയത്. ഇന്നു പ്രഭുൽ പട്ടേലും ഛഗൻ ഭുജ്ബലും ദിലീപ് വൽസെ പാട്ടിലൂമടക്കം മുതിർന്ന നേതാക്കളെയെല്ലാം ശരദ് പവാർ പക്ഷത്തു നിന്ന് അടർത്തി മാറ്റാനായി അജിത് പവാറിന്.
നാലു വർഷത്തിനിടെ മൂന്നാം തവണയാണ് അജിത് മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. നിയമസഭാ തെരഞ്ഞെടുപ്പു നടന്ന 2019ലായിരുന്നു ഇതിൽ ആദ്യത്തേത്. അന്നു ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയും അജിത് ഉപമുഖ്യമന്ത്രിയുമായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും 80 മണിക്കൂർ മാത്രമേ പദവിക്ക് ആയുസുണ്ടായിരുന്നുള്ളൂ. സീനിയർ പവാർ ഇടപെട്ടതോടെ അന്ന് അജിത്തിന് ബിജെപിയെ ഉപേക്ഷിച്ചു മടങ്ങേണ്ടിവന്നു.
പിന്നീട് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി രൂപംകൊണ്ട മഹാവികാസ് അഘാഡി സർക്കാരിലും ഉപമുഖ്യമന്ത്രി സ്ഥാനം അജിത്തിനു ലഭിച്ചു. ഈ സർക്കാർ വീണ് ഒരു വർഷം പിന്നിടുമ്പോഴാണ് ഏക്നാഥ് ഷിൻഡെയ്ക്കു കീഴിൽ വീണ്ടും ഉപമുഖ്യമന്ത്രി സ്ഥാനം. 15 വർഷം നീണ്ട കോൺഗ്രസ്- എൻസിപി ഭരണത്തിൽ മുഖ്യമന്ത്രിമാരായ അശോക് ചവാനും പൃഥ്വിരാജ് ചവാനുമൊപ്പവും ഉപമുഖ്യമന്ത്രിസ്ഥാനം വഹിച്ചിരുന്നു അജിത്.
ശരദ് പവാറിന്റെ ജ്യേഷ്ഠൻ ആനന്ദ് പവാറിന്റെ മകനാണ് അറുപത്തിമൂന്നുകാരൻ അജിത്. മികച്ച സംഘാടകനും ഭരണകർത്താവുമെന്ന് അറിയപ്പെടുന്ന അജിത് 2019ൽ പവാർ കുടുംബത്തിന്റെ തട്ടകമായ ബരാമതി നിലനിർത്തിയത് 1.65 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ്. സംസ്ഥാനത്തെ റെക്കോഡ് ഭൂരിപക്ഷമായിരുന്നു ഇത്.
1982ൽ സഹകരണ മേഖലയിലെ പഞ്ചസാര ഫാക്റ്ററിയുടെ ബോർഡംഗമായാണ് പൊതുരംഗത്ത് അജിത്തിന്റെ തുടക്കം. 1991ൽ പൂനെ ജില്ലാ സഹകരണ ബാങ്ക് ചെയർമാനായി. ആ വർഷം തന്നെ ബരാമതിയിൽ നിന്ന് ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, നരസിംഹറാവു സർക്കാരിൽ പ്രതിരോധ മന്ത്രിയായ ശരദ് പവാറിനുവേണ്ടി സീറ്റ് ഒഴിഞ്ഞുകൊടുത്തു. പിന്നീട് ബരാമതിയിൽ നിന്ന് ആറു തവണ നിയമസഭയിലെത്തി.
സഹകരണ പഞ്ചസാര യൂണിറ്റുകളിലെ അഴിമതിയുടെ പേരിൽ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന്റെ അന്വേഷണം നേരിടുന്നുണ്ട് അജിത്. അജിത് ജലസേചന മന്ത്രിയായിരുന്ന കാലത്ത് 70000 കോടിയുടെ അഴിമതിയാരോപണമുയർത്തിയിരുന്നു ഇന്നത്തെ സുഹൃത്ത് ദേവേന്ദ്ര ഫഡ്നാവിസ്.
പവാറിനെതിരേ അജിത് പരസ്യമായി രംഗത്തെത്തുന്നത് ഇതാദ്യമല്ല. 2009ൽ പവാറിന്റെ നേതൃശൈലിക്കെതിരേ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു അദ്ദേഹം. താൻ നോട്ടമിട്ട ഉപമുഖ്യമന്ത്രി സ്ഥാനം ഛഗൻ ഭുജ്ബലിനു നൽകിയപ്പോൾ രാജിഭീഷണിയും മുഴക്കി. പിന്നീട് പവാർ അനന്തരവനെ അനുനയിപ്പിച്ചു.
പാർട്ടിയുടെ വർക്കിങ് പ്രസിഡന്റുമാരായി പ്രഫുൽ പട്ടേലിനെയും സുപ്രിയ സുലെയെയും നിയമിച്ച പവാറിന്റെ നീക്കമാണ് അടുത്തിടെ അജിത്തിനെ ചൊടിപ്പിച്ചത്. പാർട്ടിയുടെ ഏക ശക്തികേന്ദ്രമായ മഹാരാഷ്ട്രയിലെ സംഘടനാകാര്യങ്ങളുടെ ചുമതല സുപ്രിയയ്ക്കാണു നൽകിയത്. ഇത് അജിത്തിനെ മാത്രമല്ല, പവാറിന്റെ വിശ്വസ്തനായ പ്രഫുൽ പട്ടേലിനെയും ചൊടിപ്പിച്ചു. മുതിർന്ന നേതാക്കളായ തങ്ങൾക്കു മുകളിൽ സുപ്രിയയെ ഉയർത്തിക്കൊണ്ടുവരികയാണു പവാറെന്നു വ്യക്തമായതോടെയാണ് ഇരുവരുടെയും ഇപ്പോഴത്തെ നീക്കം.