അലാഹാബാദ്: നിയമവിരുദ്ധവും നിയന്ത്രണാതീതവുമായി മതപരിവർത്തനം തുടർന്നാൽ രാജ്യത്തെ ഭൂരിപക്ഷ മതവിഭാഗം ഭാവിയിൽ ന്യൂനപക്ഷമായി മാറുമെന്ന് അലാഹാബാദ് ഹൈക്കോടതിയുടെ നിരീക്ഷണം.
ഉത്തർ പ്രദേശിലെ ഹമീർപുരിൽ നടത്തിയ കൂട്ട മത പരിവർത്തനം സംബന്ധിച്ച ഹർജി പരിഗണിക്കവേയാണ് നിരീക്ഷണം. മത പരിവർത്തനത്തിനായി പ്രവർത്തിക്കുന്ന സംഘം യുപിയിലെ ചില ഗ്രാമീണരെ ക്രിസ്തു മതം സ്വീകരിക്കാൻ ഡൽഹിയിലേക്കു കൊണ്ടുപോയെന്ന ആരോപണവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
മത പരിവർത്തനം നിയന്ത്രിക്കാൻ യുപി സർക്കാർ 2021ൽ പാസാക്കിയ നിയമത്തിന്‍റെ ലംഘനമാണിതെന്നാണ് ആരോപണം. കേസിലെ പ്രതി സമർപ്പിച്ച ജാമ്യാപേക്ഷയും കോടതി നിരാകരിച്ചു.
ഇന്ത്യൻ പൗരൻമാരെ കൂട്ടത്തോടെ മതം മാറ്റുന്ന കൂട്ടായ്മകൾ അടിയന്തരമായി നിരോധിക്കേണ്ടതാണെന്നും കോടതി. യുപിയിൽ ഉടനീളം പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങളെയും കൂട്ടത്തോടെ ക്രിസ്തു മതത്തിലേക്കു മാറ്റാൻ ശ്രമങ്ങൾ നടക്കുന്നതായി നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
മത പ്രചരണത്തിന് ഭരണഘടന അനുമതി നൽകുന്നുണ്ട്. എന്നാൽ, മത പ്രചരണവും മത പരിവർത്തനവും രണ്ടാണെന്നും കോടതി.