

file image
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണത്തിൽ അന്വേഷണം വേണമെന്ന് അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് ഉത്തരവിട്ടു. രാഹുലിനെതിരേ കേസെടുക്കാൻ ആവശ്യപ്പെട്ട് ബിജെപി നേതാവ് വിഘ്നേഷ് ശിശിർ സമർപ്പിച്ച ഹർജിയിലാണു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ നടപടി.
നേരത്തേ, ലക്നൗവിലെ എംപി- എംഎൽഎ കോടതി ഹർജി തള്ളിയതിനെത്തുടർന്നാണ് കർണാടക സ്വദേശി ശിശിർ, അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചത്. രാഹുലിന് ബ്രിട്ടിഷ് പൗരത്വമുണ്ടെന്നാണ് ശിശിറിന്‍റെ ആരോപണം. ഹർജി സ്വീകരിച്ച ഹൈക്കോടതി റായ്ബറേലിയിലെ കോട്ട്‌വാലി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
ദേശീയ സുരക്ഷയും പൊതുതാത്പര്യവും സംരക്ഷിച്ച് നാഴികക്കല്ലും ചരിത്രപരവുമായ വിധിയാണിതെന്ന് ശിശിർ. ഏറെ പ്രാധാന്യവും രഹസ്യ സ്വഭാവമുള്ളതുമായ രേഖകൾ കോടതിയിൽ സമർപ്പിക്കാൻ സഹായിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ശിശിർ നന്ദി പറഞ്ഞു.തന്‍റെ കൈയിൽ ഇക്കാര്യം തെളിയിക്കുന്ന ബ്രിട്ടിഷ് സർക്കാരിന്‍റെ ഇ മെയ്‌ൽ സന്ദേശങ്ങളടക്കം ഉണ്ടെന്നും രാഹുൽ ഇന്ത്യയിൽ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാൻ യോഗ്യനല്ലെന്നും ശിശിർ പറഞ്ഞു. അദ്ദേഹത്തിന് ലോക്സഭാംഗമായിരിക്കാൻ യോഗ്യതയില്ലെന്നും ശിശിർ. രാഹുൽ ഗാന്ധിയോ കോൺഗ്രസോ ഇതിനോടു പ്രതികരിച്ചില്ല.