

ബുൾഡോസർ രാജിനെതിരേ അലഹബാദ് ഹൈക്കോടതി
ലഖ്നൗ: ഉത്തർപ്രദേശിലെ ബുൾഡോസർ രാജിനെതിരേ അലഹബാദ് ഹൈക്കോടതി രംഗത്ത്. സുപ്രീംകോടതി വിലക്ക് ഉണ്ടായിട്ടും കെട്ടിടങ്ങൾക്ക് നേരെയുള്ള ബുൽഡോസർ നടപടി തുടരുകയാണെന്ന് കോടതി നിരീക്ഷിച്ചു. ഒരു കുറ്റകൃത്യം നടന്നാൽ ഉടനെ തന്നെ കെട്ടിടം പൊളിച്ചുനീക്കുന്നത് ഭരണകൂടത്തിന്‍റെ വിവേചനാധികാരത്തിന്‍റെ ദുരുപയോഗമാണോയെന്ന് കോടതി സർക്കാരിനോട് ചോദിച്ചു.
ജസ്റ്റിസുമാരായ അതുൽ ശ്രീധർ, സിദ്ധാർത്ഥ നന്ദൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്‍റേതാണ് പരാമർശം. ഒരു കുറ്റം ചെയ്തതിന് പിന്നാലെ പൊളിക്കൽ നടക്കുന്ന സംഭവം കോടതിയുടെ ശ്രദ്ധയിൽപ്പെട്ടതായും ബെഞ്ച് പറഞ്ഞു.
ഫൈമുദീൻ എന്നയാൽ സമർപ്പിച്ച ഹർജിയിലാണ് സർക്കാരിനെതിരേ കോടതിയുടെ വിമർശനം. ഹർജിയിൽ ഫെബ്രുവരി 9ന് വീണ്ടും വാദം കേൾക്കും. 2024 നവംബർ 24നാണ് ബുൾഡോസർ രാജ് നടപടി പാടില്ലെന്ന് സുപ്രീംകോടതി വിധിച്ചത്. എതെങ്കിലും കേസിൽ പ്രതിയായത് കൊണ്ട് അയാളുടെ കെട്ടിടം പൊളിക്കാൻ പാടില്ലെന്നായിരുന്നു കോടതി ഉത്തരവ്. പ്രതികൾക്ക് ശിക്ഷ വിധിക്കാൻ ഭരണകർത്താക്കൾക്ക് കഴിയില്ലെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.