ധർമസ്ഥലയിൽ നൂറിലധികം മൃതദേഹങ്ങൾ കുഴിച്ചുമൂടിയെന്ന ആരോപണം വ്യാജം; ശുചീകരണ തൊഴിലാളി അറസ്റ്റിൽ

2003ൽ ധർമസ്ഥല ക്ഷേത്ര പരിസരത്ത് നിന്ന അനന്യ ഭട്ട് എന്ന പെൺകുട്ടിയെ കാണാതായെന്ന് പൊലീസിൽ പരാതി നൽകിയത് ഭീഷണിക്കു വഴങ്ങിയാണെന്നാണ് അമ്മ സുജാത ഭട്ടിന്‍റെ പുതിയ വെളിപ്പെടുത്തൽ.
Allegation that over 100 bodies were buried in Dharmasthala is false; sanitation worker arrested

എസ്ഐടി ഉദ്യോഗസ്ഥനെതിരായ ആരോപണം അന്വേഷിക്കും; ധർമസ്ഥലയിൽ അഞ്ചാം ദിനവും പരിശോധന

Updated on

ധർമസ്ഥല: കർണാടകയിലെ ധർമസ്ഥലയിൽ നൂറിലധികം സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ കുഴിച്ചുമൂടിയെന്ന് ആരോപിച്ചയാൾ അറസ്റ്റിൽ. മുൻ ശുചീകരണ തൊഴിലാളിയായ സി.എൻ. ചിന്നയ്യയാണ് അറസ്റ്റിലായത്. തെറ്റായ വിവരങ്ങളും വ്യാജ തെളിവുകളും നൽകിയെന്ന് ആരോപിച്ചാണ് കർണാടക പൊലീസിന്‍റെ പ്രത്യേക അന്വേഷണം സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

1995 മുതൽ 2014 വരെ നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹം മറവ് ചെയ്തെന്നായിരുന്നു ചിന്നയ്യയുടെ വെളിപ്പെടുത്തൽ. ധർമസ്ഥലയിലെ 13 ഇടങ്ങളാണ് അന്വേഷണ സംഘത്തിനു മുൻപാകെ സാക്ഷി ചൂണ്ടിക്കാണിച്ചത്.

എന്നാൽ, 2003ൽ ധർമസ്ഥല ക്ഷേത്ര പരിസരത്ത് നിന്ന് അനന്യ ഭട്ട് എന്ന പെൺകുട്ടിയെ കാണാതായെന്ന് പൊലീസിൽ പരാതി നൽകിയത് ഭീഷണിക്കു വഴങ്ങിയാണെന്നാണ് അമ്മ സുജാത ഭട്ടിന്‍റെ പുതിയ വെളിപ്പെടുത്തൽ. അനന്യ ഭട്ട് എന്നൊരു മകൾ തനിക്കില്ലെന്നും സുജാത ഭട്ട് പറഞ്ഞു. സുജാത ഭട്ടിനോട് ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി ആവശ്യപ്പെട്ടിരിക്കെയാണ് പുതിയ വെളിപ്പെടുത്തൽ.

എന്നാൽ, ആരോ​ഗ്യ പ്രശ്നങ്ങൾ കാരണം ചോദ്യം ചെയ്യലിനു ഹാജരാകാനാവില്ലെന്ന് സുജാത ഭട്ട് എസ്ഐടി സംഘത്തെ അറിയിച്ചു. സുഖമില്ലാത്തതിനാൽ മറ്റൊരു ദിവസം ഹാജരാകാമെന്നാണ് സുജാത ഭട്ട് അറിയിച്ചിരിക്കുന്നത്.

വെളിപ്പെടുത്തൽ ഇങ്ങനെ...

1995നും 2014നും ഇടയിൽ താൻ ധർമസ്ഥലം ക്ഷേത്രം ശുചീകരണ തൊഴിലാളിയായി ജോലിചെയ്തിരുന്നു. ആ സമയത്ത് പ്രദേശത്ത് സ്ത്രീകളുടെയും കുട്ടികളുടെതുമായി നിരവധി മൃതദേഹങ്ങൾ കിടപ്പുണ്ടായിരുന്നു. ഇതു കണ്ട് ഭയം തോന്നിയ താൻ സൂപ്പർവൈസറെ വിവരം അറിയിച്ചെങ്കിലും മറവു ചെയ്യാനാണ് അദ്ദേഹം പറഞ്ഞത്. അതിനു വിസമ്മതിച്ച താൻ പൊലീസിൽ വിവരമറിയിക്കുമെന്നു പറഞ്ഞതോടെ അയാൾ ക്രൂരമായി മർദിച്ചു. കുടുംബത്തോടെ തന്നെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ താൻ പേടിച്ച് വഴങ്ങുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മൃതദേഹങ്ങളിൽ ഏറ്റവും വേദനിപ്പിച്ചത് ഒരു 12 -15 നും ഇടയിൽ പ്രായമുള്ള കുട്ടിയെ കണ്ടപ്പോഴാണ്. അവൾ സ്കൂൾ യൂണിഫോമിലായിരുന്നു. ബാഗും ഒപ്പമുണ്ടായിരുന്നു. അവൾക്ക് പാവാടയും അടിവസ്ത്രവും ഉണ്ടായിരുന്നില്ല. അതിക്രൂരമായ പാടുകൾ ശരീരത്തിലുണ്ടായിരുന്നു. മറ്റൊരു സ്ത്രീയുടെ മുഖം ആസിഡ് ഒഴിച്ച് കരിച്ച നിലയിലായിരുന്നു. ധര്‍മസ്ഥല പ്രദേശത്ത് വീടില്ലാത്തവരെയും യാചകരെയും കൊലപ്പെടുത്തിയതിന് താൻ സാക്ഷിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് 2014 ൽ തന്‍റെ കുടുംബത്തിലെ പ്രായപൂർ‌ത്തിയാവാത്ത പെൺകുട്ടിയെ സൂപ്പർ വൈസറുടെ അറിവോടെ ഒരാൾ പീഡിപ്പിച്ചു. ഇതോടെ താനും കുടുംബവും ഭയന്ന് നാടുവിടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പ്രതികൾ ധർമസ്ഥല ക്ഷേത്രവുമായി ബന്ധമുള്ളവരാണ്. അവർ വളരെ സ്വാധീനമുള്ളവരാണ്. അവരെ എതിര്‍ക്കുന്നവരെ അവര്‍ കൊലപ്പെടുത്തും. തനിക്കും കുടുംബത്തിനും സംരക്ഷണം ലഭിച്ചുകഴിഞ്ഞാല്‍ അവരുടെ പേരുകളും അവരുടെ പങ്കും വെളിപ്പെടുത്താന്‍ താൻ തയ്യാറാണെന്നും നുണപരിശോധനയ്ക്ക് വിധേയനാവാമെന്നും അദ്ദേഹം അറിയിച്ചു. തന്‍റെ പേരുവിവരങ്ങൾ വെളിപ്പെടുത്തരുതെന്നും കുടുംബത്തിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്നും ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com