അഹമ്മദാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ ഗാന്ധി നഗറിൽ നിന്ന് മത്സരിക്കുന്ന അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമെത്തിയാണ് അമിത് ഷാ പത്രിക സമർപ്പിച്ചത്. മേയ് 7 നാണ് ഗുജറാത്തിൽ വോട്ടെടുപ്പ്.
എൽ.കെ.അദ്വാനി പ്രതിനിധീകരിച്ച മണ്ഡലത്തിൽ നിന്ന് വീണ്ടും മത്സരിക്കാനാകുന്നതിൽ അഭിമാനമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗാന്ധിനഗറിലെ വോട്ടറാണെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസിന്‍റെ സോനാൽ പട്ടേലാണ് ഇവിടെ ഷായുടെ എതിരാളി.
2019ൽ ലോക്സഭയിലേക്കുള്ള കന്നി മത്സരത്തിൽ 5.57 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അമിത് ഷാ ഗാന്ധിനഗറിൽ വിജയിച്ചത്. ആകെ പോൾ ചെയ്ത വോട്ടിൽ 69.58 ശതമാനവും അമിത് ഷായ്ക്കു ലഭിച്ചു. 2014ൽ മുതിർന്ന ബിജെപി നേതാവ് എൽ.കെ. അഡ്വാനിയാണ് ഇവിടെ വിജയിച്ചത്. തുടർച്ചയായ ആറാം തവണയായിരുന്നു അഡ്വാനിയുടെ വിജയം.