മുംബൈ: മതം അടിസ്ഥാനമാക്കിയുള്ള സംവരണം നടപ്പാക്കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. മുസ്ലിം സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന കാഴ്ചപ്പാടാണ് ബിജെപിക്കുള്ളതെന്നും ഇത്തരം കാര്യങ്ങളിൽ ഉദ്ധവ് താക്കറെ തന്‍റെ അഭിപ്രായം വ്യക്തമാക്കണമെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്ര സർക്കാരിന്‍റെ ഒൻപതാം വാർഷികത്തിന്‍റെ ഭാഗമായ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സവർക്കറെ എതിർക്കുന്ന രീതിയാണ് കോൺഗ്രസിന്. ഇതേനിലപാട് തന്നെയാണോ താക്കറയ്ക്കെന്നും അദ്ദേഹം ചോദിച്ചു. അയോധ്യ ക്ഷേത്ര നിർമാണം, മുത്തലാഖ്, ഏകീകൃത സിവിൽ കോഡ് എന്നീ വിഷയങ്ങളിലും നിലപാട് വ്യക്തമാക്കണമെന്നും അമിത് ഷാ പറഞ്ഞു.
വിദേശത്ത് പോയി രാജ്യത്തെ അപമാനിക്കുകയല്ലാതെ എന്താണ് രാഹുൽ ഗാന്ധി ചെയ്യുന്നത്. ഗാന്ധി കുടുംബത്തിലെ നാലാം തലമുറയ്ക്ക് ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ പ്രധാനമന്ത്രി ചെയ്ത് കാണിച്ചു. കോൺഗ്രസ് ഭരിച്ച പത്ത് വർഷം ദാരിദ്രമായിരുന്നെന്നും അദ്ദേഹം പരിഹസിച്ചു.