
ഗുവാഹത്തി: അക്രമം രൂക്ഷമായ മണിപ്പൂർ സന്ദർശിക്കാനൊരുങ്ങി കേന്ദ്ര മന്ത്രി അമിത് ഷാ. സമാധാനപരമായ അന്തരീക്ഷം ഉണ്ടാക്കണമെന്നും നീതി നടപ്പാക്കണമെന്നും ജനങ്ങളോട് ആവശ്യപ്പെടുമെന്നും അദേഹം വ്യക്തമാക്കി. വൈകാതെ മണിപ്പൂരിലെത്തുമെന്നും ഇരു വിഭാഗം വരുന്ന നേതാക്കളുമായും ചർച്ച നടത്തുമെന്നും അമിത് ഷാ പറഞ്ഞു.
കലാപത്തിൽ നിരവധി വീടുകൾ കത്തിചാമ്പലായതായും എഴുപതിലേറെ പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. സംസ്ഥാനത്തെങ്ങും കർഫ്യൂ പ്രഖ്യാപിക്കുകയും ഇന്‍റർനെറ്റ് സേവനം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
മണിപ്പൂരിലെ ഭൂരിഭാഗം വരുന്ന മെയ്തി സമുദായത്തിന് പട്ടികവർഗ പദവി നൽകിയതിനെച്ചൊല്ലിയാണ് കലാപം ശക്തമാവുന്നത്. പട്ടികജാതി പദവി നൽകുന്നതുമായി സംബന്ധിച്ച് ആദിവാസി വിഭാഗം നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചിരിക്കുന്നത്.
അടുത്തിടെയാണ് മെയ്തി സമുദായത്തെ ഗോത്രവർഗത്തിൽ ഉൾപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടത്. ഇതോടെയാണ് സംഘർഷത്തിന് തുടക്കമാവുന്നത്. മണിപ്പൂരിന്‍റെ ജനസംഖ്യയിൽ 53 ശതമാനം വരുന്ന മെയ്തി വിഭാഗക്കാർ മണിപ്പൂർ താഴ്വരകളിലാണ് താമസിക്കുന്നത്. മ്യാൻമറികളും ബംഗ്ലദേശികളും നടത്തുന്ന വലിയ തോതിലുള്ള അനധികൃത കുടിയേറ്റം കാരണം ബുദ്ധിമുട്ട് നേരിടുന്നതായാണ് മെയ്തി വിഭാഗം പറയുന്നത്.