
മുംബൈ: രാഹുലിന്‍റെ നാലു തലമുറ കഴിഞ്ഞാലും മുസ്ലീങ്ങൾക്ക് പട്ടിക ജാതി, പട്ടികവർഗ, ഒബിസി സംവരണം ലഭിക്കില്ലെന്ന് കേന്ദ്ര മന്ത്രി അമിത്ഷാ. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അമിത് ഷായുടെ പ്രതികരണം.
മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കേണ്ടിവന്നാല്‍ എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ സംവരണം വെട്ടിക്കുറയ്‌ക്കേണ്ടിവരും. 'രാഹുല്‍ ബാബ, നിങ്ങളുടെ നാല് തലമുറ വന്നാലും എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്കുള്ള സംവരണം വെട്ടിക്കുറച്ച് മുസ്ലീങ്ങള്‍ക്ക് നല്‍കാന്‍ കഴിയില്ല' അമിത് ഷാ പറഞ്ഞു. മാത്രമല്ല ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കാനുള്ള കോൺഗ്രസ് ശ്രമങ്ങളെയും അമിത് ഷാ പരിഹസിച്ചു.
കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ്. ഇന്ദിരാഗാന്ധി സ്വർഗത്തിൽ നിന്ന് മടങ്ങിയാൽ പോലും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാനാവില്ല. ആര്‍ക്കും ഭയമില്ലാതെ ഇപ്പോള്‍ കശ്മീര്‍ സന്ദര്‍ശിക്കാം. പത്തുവര്‍ഷത്തെ സോണിയ - മന്‍മോഹന്‍ സിങ് ഭരണത്തില്‍ പാകിസ്ഥാനില്‍ നിന്നെത്തുന്ന ആര്‍ക്കും സ്വതന്ത്രമായി ബോംബ് സ്‌ഫോടനം നടത്താമെന്ന സ്ഥിതിയായിരുന്നു. എന്നാല്‍ മോദി ഭരണം അതെല്ലാം ഇല്ലാതാക്കിയെന്നും അമിത് ഷാ പറഞ്ഞു.