

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ചെന്നൈ: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും. ചെന്നൈയ്ക്ക് സമീപം നടക്കുന്ന യോഗത്തിൽ അന്തർസംസ്ഥാന വിഷയങ്ങളും ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളും ചർച്ച ചെയ്യും. 31ാമത് ദക്ഷിണ മേഖല കൗൺസിൽ യോഗമാണിത്.
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക, കേരളം മുഖ്യമന്ത്രി വി.ഡി. സതീശൻ, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ബുധനാഴ്ച രാത്രി മുഖ്യമന്ത്രി വിജയ് അമിത് ഷായെ സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്തശേഷം വിജയ് അമിത് ഷായുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.
ആന്ധ്രപ്രദേശ്, കർണാടക, കേരളം, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും പുതുച്ചേരി, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്നതാണ് ദക്ഷിണ മേഖലാ കൗൺസിൽ. കേന്ദ്രവും സംസ്ഥാനങ്ങളും/കേന്ദ്രഭരണ പ്രദേശങ്ങളും തമ്മിലുള്ള പ്രശ്നങ്ങളും തർക്കങ്ങളും പരിഹരിക്കുന്നതിനുള്ള മികച്ച വേദിയാണ് കൗൺസിലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കർണാടകയും തമിഴ്നാടും തമ്മിലുള്ള നദീജല തർക്കം, തെലങ്കാനയും ആന്ധ്രപ്രദേശും തമ്മിലുള്ള തർക്കം, തമിഴ്നാടും കേരളവും തമ്മിലുള്ള നദീജല തർക്കം എന്നിവയാണ് നിലവിലുള്ള പ്രധാന തർക്കങ്ങളിൽ ചിലത്.