
അമൃത്സർ : ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ് ഒളിവിൽ പോയതിനുശേഷമുള്ള ആദ്യ വീഡിയോ പുറത്തിറങ്ങി. കീഴടങ്ങാൻ തയാറാണ്, കീഴടങ്ങുന്നതോ അറസ്റ്റോ ഭയപ്പെടുന്നില്ല. പക്ഷേ അറസ്റ്റ് ചെയ്യപ്പെട്ട സിഖ് യുവാക്കളുടെ കാര്യത്തിലും തീരുമാനമുണ്ടാകണമെന്ന് വാരിസ് പഞ്ചാബ് ദേ നേതാവായ അമൃത്പാൽ പറയുന്നു.
ലക്ഷക്കണക്കിനു പൊലീസുകാർ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചിട്ടും, ദൈവമാണ് ആ ശ്രമത്തിൽ നിന്നും രക്ഷിച്ചത്. പഞ്ചാബ് പൊലീസിന് ഗവൺമെന്‍റിന് അറസ്റ്റ് ചെയ്യാൻ ഉദ്ദേശമുണ്ടായിരുന്നെങ്കിൽ, പൊലീസിനു നേരിട്ടു വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്താമായിരുന്നു. പഞ്ചാബിലെ പ്രശ്നങ്ങളെക്കുറിച്ച് എല്ലാ സിഖ് സംഘടനകളും ചർച്ച ചെയ്യണമെന്നും അമൃത്പാൽ വീഡിയോയിൽ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി പഞ്ചാബിലെ ജനങ്ങളെ വഞ്ചിച്ചു. പഞ്ചാബിലെ ജനങ്ങളെ അറസ്റ്റ് ചെയ്തതിനു ശേഷം അസമിലേക്ക് അയക്കുകയാണ് പൊലീസ് ചെയ്യുന്നത്. തന്നെ പിടികൂടാനുള്ള ശ്രമത്തിനിടെ നിരപരാധികളായ സിഖ് യുവാക്കളെ അറസ്റ്റ് ചെയ്ത നടപടിയെ അമൃത്പാൽ അപലപിച്ചു. പഞ്ചാബിന്‍റെ അവകാശങ്ങൾക്കു വേണ്ടി പോരാടണമെന്ന് ആഹ്വാനവും വീഡിയോയിൽ ഉയർത്തുന്നുണ്ട്.
കഴിഞ്ഞ പത്തു ദിവസത്തിലധികമായി അമൃത്പാലിനെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ പഞ്ചാബ് പൊലീസ് തുടരുകയായിരുന്നു. അമൃത്പാൽ സിങ് കീഴടങ്ങുമെന്ന വാർത്ത പ്രചരിക്കുന്നതിനിടെയാണു വീഡിയോ പുറത്തുവന്നത്. സിഖ് ആരാധാനലയങ്ങളിൽ എവിടെയെങ്കിലും ആയിരിക്കും കീഴടങ്ങൽ പ്രഖ്യാപിക്കുക എന്നും വാർത്തകളുണ്ടായിരുന്നു. ഇതിനെത്തുടർന്ന് അമൃത്സറിലെ സുവർണക്ഷേത്രത്തിലടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.