
ശ്രീനഗർ: അനന്ത്നാഗിൽ ഏറ്റമുട്ടലിൽ ഒരു സൈനികനു കൂടി വീര്യമൃത്യു. ഇന്നലെ മുതൽ കാണാതായ സൈനികനാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഭീകരരുടെ ഒളിത്താവളം കണ്ടെത്താനായി ഡ്രോണുകൾ ഉപയോഗിച്ചുള്ള തെരച്ചിൽ നടത്തുകയും സംശയമുള്ള ഇടങ്ങളിൽ ഗ്രനേഡ് ആക്രമണം നടത്തുകയും ചെയ്തു.
ഇതോടെ അനന്ത്നാഗിൽ 4 സുരക്ഷാ സേന ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. കേണൽ മൻപ്രീത് സിംഗ്, മേജർ ആശിഷ്, ഡിഎസ്പി ഹുമയൂൺ ഭട്ട് എന്നിവരും കൊല്ലപ്പെട്ട നാല് ഉദ്യോഗസ്ഥരിൽ ഉൾപ്പെടുന്നു. ഇന്ന് മരിച്ച നാലാമത്തെ സൈനികൻ ആരാണെന്ന് ഇതുവരെ വ്യക്തമല്ല.
കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു സൈനികർ വീരമൃത്യു പ്രാപിച്ചതിനു പിന്നാലെ സൈന്യം തെരച്ചിൽ ശക്തമാക്കിയിരിന്നു. അനന്ത്നാഗിൽ കൊകേർനാഗ് വനമേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. പ്രദേശത്ത് ഇന്നു രാവിലേയും ഏറ്റുമുട്ടൽ നടന്നതായാണ് വിവരം. ഭീകരർ ഉണ്ടെന്നു തോന്നുന്ന പ്രദേശങ്ങളിൽ ഷെല്ലുകൾ പ്രയോഗിക്കുന്നുണ്ട്. പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു ലഷ്കർ ഇ തൊയ്ബയാണ് ആക്രമണത്തിനു പിന്നിലെന്നാണ് നിഗമനം.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പക്ഷേ വൈകിട്ടോടെ വെടിവയ്പ്പ് നിർത്തി വച്ചു. ഭീകരരുടെ താവളവുമായി ബന്ധപ്പെട്ട സൂചനകൾ ലഭിച്ചതോടെ ബുധനാഴ്ച രാവിലെ മുതൽ സൈനികർ തെരച്ചിൽ ആരംഭിച്ചു. കേണൽ സിങ്ങാണ് സംഘത്തിന് നേതൃത്വം നൽകിയിരുന്നത്. ഭീകരരുടെ ഒളിത്താവളത്തെക്കുറിച്ച് ലഭിച്ച വിവരങ്ങൾ കൃത്യമായിരുന്നു. പക്ഷേ അവരുടെ കൈവശം യുദ്ധസമാനമായ ആയുധശേഖരമാണുണ്ടായിരുന്നതെന്ന് സൈന്യം പറയുന്നു. അതിർത്തി വഴി നുഴഞ്ഞു കയറാനുള്ള ശ്രമങ്ങൾ സൈന്യം പരാജയപ്പെടുത്തുന്നതിനാൽ ഇന്ത്യയിലുള്ള വിദേശ ഭീകരരെയാണ് ആക്രമണത്തിനായി പാക്കിസ്ഥാൻ നിയോഗിക്കുന്നതെന്നും സൈനിക വൃത്തങ്ങൾ പറയുന്നു.