
അനന്ത്നാഗ്: അനന്ത്നാഗിൽ ഭീകരർക്കു വേണ്ടിയുള്ള തെരച്ചിൽ ആറാം ദിനത്തിലേക്ക്. ചൊവ്വാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ സൈനികർ അടക്കം മൂന്നു പേർ കൊല്ലപ്പെട്ടതിനു പിന്നാലെ ആരംഭിച്ച ഓപ്പറേഷൻ 100 മണിക്കൂറുകൾ പിന്നിട്ടിട്ടും തുടരുകയാണ്. പ്രദേശത്ത് കനത്ത വെടിവയ്പ്പുണ്ടായതായും മലയോര വനപ്രദേശത്തു നിന്ന് ഭീകരന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.
അനന്ത് നാഗിലെ വനപ്രദേശത്തിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. ഭീകരരുടെ ഒളിത്താവളമുണ്ടെന്ന് സംശയിക്കുന്ന പ്രദേശങ്ങളിലേക്ക് സൈന്യം നിരന്തരമായി മോർട്ടൽ ഷെല്ലുകൾ പ്രയോഗിച്ചിരുന്നു. ഉയർന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ട് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് സംശയിക്കുന്ന ഗാഡോൾ വനത്തിൽ തീയിട്ടതിന്‍റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. നിലവിൽ മൂന്നു ഭീകരർ വനത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൈന്യത്തിന്‍റെ നിഗമനം. ഞായറാഴ്ച സമീപത്തെ ഗ്രാമങ്ങളിലേക്കു കൂടി സൈന്യം പരിശോധന വ്യാപിപ്പിച്ചിരുന്നു.