
ജ്ഞാനശേഖരൻ
ചെന്നൈ: അണ്ണാ സർവകലാശാലയിലെ ബലാത്സംഗക്കേസിൽ പ്രതി ജ്ഞാനശേഖരൻ കുറ്റക്കാരനെന്ന് കോടതി. ബലാത്സംഗം ഉൾപ്പെടെ പ്രതിക്കെതിരേ ചുമത്തിയ 11 കുറ്റങ്ങളും തെളിഞ്ഞു. ചെന്നൈ മഹിളാ കോടതിയുടേതാണ് വിധി. തിങ്കളാഴ്ചയാണ് കേസിൽ ശിക്ഷാവിധി പ്രഖ‍്യാപിക്കുക.
ഡിസംബർ 23നായിരുന്നു അണ്ണാ സർവകലാശാല ക‍്യാംപസിലെ രണ്ടാം വർഷ വിദ‍്യാർഥിനി ബലാത്സംഗത്തിനിരയായത്. പള്ളിയിൽ പോയ പെൺകുട്ടി സുഹൃത്തിനൊപ്പം ക‍്യാംപസിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഒപ്പമുണ്ടായ സുഹൃത്തിനെ മർദിച്ച് അവശനാക്കിയ ശേഷമായിരുന്നു പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.
പെൺകുട്ടി സർവകലാശാല അധികൃതർക്കും പൊലീസിനും പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
കേസിൽ കോട്ടുപുരം സ്വദേശി ജ്ഞാനശേഖരനെ (37) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ക‍്യാംപസിനുള്ളിലുള്ള മുപ്പതോളം സിസിടി പരിശോധിച്ചതിനു ശേഷമായിരുന്നു പൊലീസ് പ്രതിയിലേക്കെത്തിയത്.
ഇയാൾക്കെതിരേ കോട്ടൂർപുരം സ്റ്റേഷനിൽ വേറെയും കേസുകളുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.