
പ്രതി ജ്ഞാനശേഖരൻ
ചെന്നൈ: അണ്ണാ സർവകലാശാല ബലാത്സംഗ കേസിൽ പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം തടവുശിക്ഷ. ചെന്നൈ മഹിള കോടതിയാണ് ശിക്ഷ വിധിച്ചത്. കുറഞ്ഞത് 30 വർഷം കഴിയാതെ ഇയാളെ പുറത്തു വിടരുതെന്നും ജയിലിൽ പ്രത്യേക പരിഗണന നൽകരുതെന്നും കോടതി നിർദേശിച്ചു. വിവിധ വകുപ്പുകളിലായി 34 വർഷവും 3 മാസവും തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. പ്രതിക്ക് പരോളോ ശിക്ഷയിലിളവോ നൽകാൻ പാടില്ലെന്നും കോടതി പറഞ്ഞു.
ബലാത്സംഗമടക്കം ജ്ഞാനശേഖരനെതിരേ ചുമത്തിയ 11 കുറ്റങ്ങളും തെളിഞ്ഞിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടപ്പോൾ പ്രായമായ അമ്മയെ ശുശ്രൂഷിക്കാൻ ആരുമില്ലാത്തതിനാൽ കുറഞ്ഞ ശിക്ഷയെ നൽകാവൂ എന്നായിരുന്നു പ്രതിയുടെ അഭ്യർഥന.
2024 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. അണ്ണാ സർവകലാശാല ക്യാമ്പസിൽ ആൺസുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന രണ്ടാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയെ കോട്ടൂർ സ്വദേശി ജ്ഞാനശേകരൻ പീഡനത്തിനിരയാക്കുകയായിരുന്നു. ക്യാമ്പസിന് പുറത്ത് ബിരിയാണിക്കട നടത്തുന്ന ആളായിരുന്നു ഇയാൾ. ആൺസുഹൃത്തിനൊപ്പമിരിക്കുന്ന പെൺകുട്ടിയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇരുവരെയും ഇയാൾ മർദിക്കുകയായിരുന്നു.
ഇതോടെ ആൺ സുഹൃത്ത് അവിടെ നിന്നും ഓടിപ്പോയി. തുടർന്ന് പ്രതി പെൺകുട്ടിയെ ലാബിന് പിന്നിലുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപേവുകയായിരുന്നു. ക്രിസ്മസ് അവധിക്ക് നാട്ടില്‍ പോകരുതെന്നും വിളിക്കുമ്പോഴെല്ലാം വരണമെന്നും ആവശ്യപ്പെട്ടതിന് ശേഷമാണ് ഇയാള്‍ പെണ്‍കുട്ടിയെ വിട്ടയച്ചത്. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി സര്‍വകലാശാല അധികൃതര്‍ക്കും പൊലീസിനും പരാതി നല്‍കി. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്.