

തമിഴ്നാട്ടിൽ നീറ്റ് വിരുദ്ധ സമരം ശക്തമാകുന്നു
ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിൽ നടക്കുന്ന പ്രതിഷേധം ശക്തമാകുന്നു. ചെന്നൈ ടി. നഗറിലെ സിപിഐ ആസ്ഥാനത്തിൽ നടക്കുന്ന അനിശ്ചിതകാല ധർണ ശനിയാഴ്ച ആറാം ദിവസത്തിലേക്ക് കടന്നു.
നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കുക, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, ഡൽഹിയിൽ സമരം നടത്തിയ യുവാക്കൾക്കെതിരായ പൊലീസ് നടപടിയിൽ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ടുവയ്ക്കുന്നത്.
അതേസമയം, ജൂലൈ 28 മുതൽ സംസ്ഥാന വ്യാപകമായി ഡോക്റ്റർമാരും മെഡിക്കൽ വിദ്യാർഥികളും പ്രതിഷേധത്തിൽ പങ്കെടുക്കും. ഡോക്‌റ്റേഴ്സ് അസോസിയേഷൻ ഫോർ സോഷ്യൽ ഇക്വാലിറ്റിയും തമിഴ്നാട് മെഡിക്കൽ സ്റ്റുഡന്‍റ്സ് അസോസിയേഷനും സംയുക്തമായാണ് സമരത്തിൽ പങ്കെടുക്കുക.
ഡൽഹിയിൽ നടക്കുന്ന നീറ്റ് വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രതിഷേധമെന്ന് സംഘാടകർ അറിയിച്ചു. പ്രക്ഷോഭത്തിന്‍റെ ഭാഗമായി തമിഴ്നാട്ടിലെ എല്ലാ സർക്കാർ മെഡിക്കൽ കോളെജുകൾക്കും മുൻപിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.