
ന‍്യൂഡൽഹി: സിഖ് വിരുദ്ധ കലാപക്കേസിൽ മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാറിന് ജീവപര‍്യന്തം ശിക്ഷ വിധിച്ചു. പ്രത‍്യേക ജഡ്ജി കാവേരി ബവേജയാണ് വിധി പുറപ്പെടുവിച്ചത്. സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കലാപത്തിൽ സജ്ജൻ കുമാർ ആൾകൂട്ടത്തിന്‍റെ ഭാഗമാവുക മാത്രമല്ല കലാപത്തിന് നേതൃത്വം നൽകിയെന്നും കോടതി പറഞ്ഞിരുന്നു.
1984 നവംബർ 1 ന് സിഖ് വിരുദ്ധ കലാപത്തിൽ രണ്ട് പേർ സരസ്വതി വിഹാർ പ്രദേശത്ത് കൊല്ലപ്പെട്ട കേസിലാണ് വിധി. ജസ്വന്ത് സിങ്ങും മകൻ തരുൺദീപ് സിങ്ങുമാണ് കൊല്ലപ്പെട്ടത്. പഞ്ചാബ് ബാഗ് പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് പ്രത‍്യേക അന്വേഷണ സംഘം ഏറ്റെടുക്കുകയായിരുന്നു.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തിന് പ്രതികാരം ചെയ്യുന്നതിനായി മാരകായുധങ്ങളുമായി സജ്ജൻ കുമാർ വലിയ തോതിൽ കൊള്ളയടിക്കലും, തീവയ്പ്പും, സിഖുകാരുടെ സ്വത്തുക്കൾ നശിപ്പിക്കലും നടത്തിയെന്ന് പ്രോസിക്യൂഷനൻ ആരോപിച്ചിരുന്നു.