

ജമ്മു കശ്മീരിൽ 2 ഭീകരരെ വധിച്ച് സൈന്യം
representative image
ന്യൂഡൽഹി: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ബാരാമുള്ള അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ചവരെയാണ് സൈന്യം വധിച്ചത്. 2 ഭീകരരാണ് പ്രദേശത്ത് ഉണ്ടായിരുന്നതെന്നും പ്രദേശത്ത് തെരച്ചിൽ ശക്തമാക്കിയതായും സൈന്യം അറിയിച്ചു.
അതേസമയം, ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ ഉടനെ നടത്തും. മരണസംഖ്യ 28 ആയി ഉയർന്നതായി റിപ്പോർട്ടുകളുണ്ട്.
ബുധനാഴ്ച രാവിലെ ശ്രീനഗറിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അമിത് ഷാ ആദരാജ്ഞലികളര്‍പ്പിച്ചു. സൗദി അറേബ്യ സന്ദര്‍ശനം വെട്ടിച്ചുരുക്കി ബുധനാഴ്ച പുലര്‍ച്ചെ ഡൽഹി വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രി അടിയന്തര യോഗം ചേര്‍ന്നു.
ലഷ്‌കർ ഇ തൊയ്ബ അനുകൂല സംഘടനായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട്-ടിആര്‍എഫ് ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഭീകരാക്രമണത്തിന്‍റെ സാഹചര്യത്തിൽ ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ഉൾപ്പടെ രാജ്യമാകെ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഉൾപ്പടെ സുരക്ഷ ശക്തമാക്കി. മറ്റ് തന്ത്രപ്രധാന ഇടങ്ങളിലും നിരീക്ഷണം ശക്തമാക്കാന്‍ ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.