

ന്യൂഡൽഹി: ബിജെപിയും പൊലീസും അരവിന്ദ് കെജ്‌രിവാളിനെ വധിക്കാൻ ഗൂഢാലോചന നടത്തുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അതിഷി. ഒന്നിനു പിന്നാലെ ഒന്നായി അദ്ദേഹത്തെ ആക്രമിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും അതിഷി ആരോപിച്ചു. അമിത്ഷായുടെ നേതൃത്വത്തിലുള്ള പൊലീസിൽ വിശ്വാസമില്ല. കേജ്‌രിവാളിനു പഞ്ചാബ് പൊലീസ് നല്‍കിയ സുരക്ഷ പുനഃസ്ഥാപിക്കണമെന്നു പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിഷി വ്യക്തമാക്കി.
കെജ്‌രിവാളിനെതിരേ നിരന്തരമായി ആക്രമണങ്ങൾ നടത്തുന്നുണ്ട്. ഒക്ടോബര്‍ 24ന് വികാസ്പുരിയില്‍ വച്ച് ഡല്‍ഹി പൊലീസിന്‍റെ കണ്‍മുന്നിലാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്.സമൂഹ മാധ്യമങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ആക്രമിച്ചത് ബിജെപി പ്രവര്‍ത്തകനാണെന്ന് തിരിച്ചറിഞ്ഞു. പൊതു പരിപാടിയില്‍ പങ്കെടുക്കവേ നവംബര്‍ 30ന് അദ്ദേഹം വീണ്ടും ആക്രമിക്കപ്പെട്ടു. അദ്ദേഹത്തെ കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. എന്നാൽ ആക്രമണം തടയാനോ പ്രതികൾക്കെതിരേ നടപടിയെടുക്കാനോ ഡൽഹി പൊലീസ് തയാറായിലെന്നും അതിഷി ചൂണ്ടിക്കാട്ടി.