'ചോദ്യാവലി നൽകിയാൽ ഉത്തരം രേഖാമൂലം നൽകാം'; ഇഡിയോട് മുഖം തിരിച്ച് അരവിന്ദ് കെജ്‌രിവാൾ

തുടർച്ചയായ മൂന്നാം തവണയാണ് ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്ന് കെജ്‌രിവാൾ ഒഴിഞ്ഞുമാറുന്നത്.
'ചോദ്യാവലി നൽകിയാൽ ഉത്തരം രേഖാമൂലം നൽകാം'; ഇഡിയോട് മുഖം തിരിച്ച് അരവിന്ദ് കെജ്‌രിവാൾ
Updated on

ന്യൂഡൽഹി: ചോദ്യം ചെയ്യലിനു നേരിട്ടു ഹാജരാകാനാവില്ലെന്നും ചോദ്യാവലി നൽകിയാൽ ഉത്തരം രേഖാമൂലം നൽകാമെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിനോട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇന്ന് ഹാജരാകണമെന്ന ഇഡിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് എഎപി നേതാവിന്‍റെ മറുപടി. ഇതു തുടർച്ചയായ മൂന്നാം തവണയാണ് ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്ന് കെജ്‌രിവാൾ ഒഴിഞ്ഞുമാറുന്നത്.

ചോദ്യം ചെയ്യലിന്‍റെ യഥാർഥ ഉദ്ദേശ്യം, സ്വഭാവം, വ്യാപ്തി തുടങ്ങി താൻ മുൻപു നൽകിയ കത്തുകൾക്കു മറുപടി നൽകണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു. നവംബർ രണ്ടിനും ഡിസംബർ 21നും ചോദ്യം ചെയ്യാൻ ഹാജരാകുന്നതിൽ നിന്ന് വിട്ടുനിന്നിരുന്നു കെജ്‌രിവാൾ. തന്നെ വിളിപ്പിച്ചത് നിയമവിരുദ്ധമായാണെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. ഇഡിക്ക് രാഷ്‌ട്രീയ ലക്ഷ്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഇത്തവണ ഡൽഹിയിൽ നിന്നുള്ള മൂന്നു രാജ്യസഭാ സീറ്റുകളുടെ കാലാവധി ഈ മാസം 27ന് അവസാനിക്കുന്നതു ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിൽ നിന്ന് മാറിനിൽക്കുന്നത്. എഎപി ദേശീയ കൺവീനർ എന്ന നിലയ്ക്ക് തനിക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുണ്ടെന്നും കെജ്‌രിവാൾ. ഡൽഹി മുഖ്യമന്ത്രിയെന്ന നിലയിൽ റിപ്പബ്ലിക് ഡേ ആഘോഷത്തിന്‍റെ തിരക്കുകളുണ്ടെന്നും കത്തിൽ പറയുന്നു.

കെജ്‌രിവാളിന്‍റെ വിശ്വസ്തനും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ, എഎപിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ് എന്നിവരെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് കെജ്‌രിവാളിനെ വിളിപ്പിച്ചത്. എന്നാൽ, കെജ്‌രിവാൾ സാക്ഷിയോ പ്രതിയോ എന്ന് ഇഡി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com