ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തിങ്കളാഴ്ച വരെ ഇഡി കസ്റ്റഡിയിൽ തുടരും. ഏപ്രിൽ 1നു രാവിലെ 11.30നു മുൻപായി കെജ്‌രിവാളിനെ കോടതിയിൽ ഹാജരാക്കണമെന്നും ഡൽഹി റോസ് അവന്യു കോടതി ഉത്തരവിട്ടിട്ടുണ്ട്. സ്പെഷ്യൽ സിബിഐ ജഡ്ജി കാവേരി ബവേജയുടേതാണ് ഉത്തരവ്. ഏഴു ദിവസം കൂടി കസ്റ്റഡി നീട്ടണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. എന്നാൽ തനിക്കെതിരേയ കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ജനങ്ങൾ അതിനുള്ള മറുപടി നൽകുമെന്നുംകോടതിയിലെത്തിയ കെജ്‌രിവാൾ മാധ്യമങ്ങളോട് പറഞ്ഞു.
കോടതിയിൽ സംസാരിക്കണമെന്ന കെജ്‌രിവാളിന്‍റെ ആവശ്യത്തിന് കോടതി അനുമതി നൽകിയിരുന്നു. ഇതു പ്രകാരം വ്യത്യസ്ത ആളുകളുടെ മൊഴികൾ തന്നെ അറസ്റ്റു ചെയ്യാൻ പ്രാപ്തമല്ലെന്ന് കെജ്‌രിവാൾ വാദിച്ചു. രണ്ടു വർഷത്തിലേറെയായി തുടരുന്ന കേസാണിത്.
ഒരു കോടതിയും താൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ല. ഇഡി റിമാൻഡിനെ എതിർക്കുന്നില്ല. എത്ര കാലം വേണമെങ്കിലും അവർക്കെന്ന് കസ്റ്റഡിയിൽ വയ്ക്കാം. ആം ആദ്മി പാർട്ടിയെ തകർക്കുകയാണ് ഇഡിയുടെ ലക്ഷ്യമെന്നു കെജ്‌രിവാൾ ആരോപിച്ചു.