
ന്യൂഡൽഹി: തനിക്കെതിരേ ചിലർ ഉയർത്തുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്ത്. ബിജെപി നേതാവ് വസുന്ധര രാജെ സിന്ധ്യയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അത്തരം പ്രചരണങ്ങൾ നടത്തുന്നവർ അപകടകാരികളാണെന്നും ഗെഹ്‌ലോത്ത് പറഞ്ഞു.
2020 ൽ കോൺഗ്രസ് സർക്കാരനെ അട്ടിമറിക്കാൻ സച്ചിൻ പൈലറ്റ് ശ്രമിച്ചെന്നും വസുന്ധരയാണ് അതു തടയാൻ സഹായിച്ചതെന്നും ഗെഹ്‌ലോത്ത് കഴിഞ്ഞ ദിവസം പറഞ്ഞത് വിവാദമായിരുന്നു. ഇതിൽ പ്രതിഷേധവുമായി സച്ചിൻ പൈലറ്റും രംഗത്തെത്തിയിരുന്നു. വസുന്ധര രാജെ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ അഴിമതികളൊന്നും ഗെഹ്‌ലോത്ത് സർക്കാർ അന്വേഷിക്കുന്നില്ലെന്നും ഗെഹ്‌ലോത്തിന്‍റെ നേതാവ് സോണിയ ഗാന്ധിയല്ല വസുന്ധര രാജെയാണെന്നും സച്ചിൻ ആരോപിച്ചിരുന്നു.
സച്ചിന്‍റെ പദയാത്രക്കെതിരേ സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി നേതാവ് സുഖ്‌വിന്ദർ സിങ് രൺധാവയും രംഗത്തെത്തിയിരുന്നു. സച്ചിൻ പൈലറ്റിന്‍റെ യാത്ര വ്യക്തിപരമാണെന്നും യാത്രക്കായി തെരഞ്ഞെടുത്ത സമയം ഉചിതമായില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സച്ചിൻ പൈലറ്റ് പറയുന്ന മുഴുവൻ കാര്യങ്ങളിലും ചർച്ച സാധ്യമല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം രാജസ്ഥാനിലെ പൊട്ടിത്തെറി ഹൈക്കമാൻഡിനെയും കോൺഗ്രസ് നേതൃത്വത്തെയും അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.