
ലക്നൗ: ഗ്യാൻവാപി പള്ളി സമുച്ചയത്തിന്‍റെ സർവ്വേ റിപ്പോർട്ട് സമർപ്പിക്കാന് 15 ദിവസത്തെ സാവകാശം തേടി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ. വാരണാസി കോടതിയോടാണ് സാവകാശം ചോദിച്ചത്.
ഹിന്ദുക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്താണു പള്ളി പണിതതെന്നു ചൂണ്ടിക്കാട്ടി സമ്പൂർണ സർവ്വേ വേണമെന്നാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കേടുപാടുകൾ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി മുസ്ലിം വിഭാഗം രംഗത്തെത്തിയിരുന്നെങ്കിലും അവരുടെ ആവശ്യം അവഗണിച്ചാണ് കോടതി സർവ്വേയ്ക്ക് അനുമതി നൽകിയത്. മാത്രമല്ല, കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേർന്നുള്ള ഗ്യാൻവാപി പള്ളിയുടെ പടിഞ്ഞാറുഭാഗത്തെ മതിലിനടുത്ത് ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യാരാധനയ്ക്ക് അനുമതി തേടിയുള്ള ഹർജി നിലനിൽക്കെയാണു സർവ്വേ നടത്തണമെന്ന ആവശ്യം ഉയർന്നത്.