ഒന്നിലധികം വിവാഹം ചെയ്യുന്നവര്‍ക്ക് തടവ് ശിക്ഷ; അസമിൽ ബഹുഭാര്യത്വ നിരോധന ബില്ലിന് അംഗീകാരം

ബില്ലിന് അംഗീകാരം നല്‍കി അസാം മന്ത്രിസഭ
himanta biswa sarma

ഹിമന്ത ബിശ്വ ശര്‍മ

Updated on

ഗുവാഹട്ടി: ബഹുഭാര്യത്വ നിരോധന ബില്ലിന് അസം മന്ത്രിസഭാ യോഗം അംഗീകാരം നൽകി. സംസ്ഥാനത്തെ നിയമവിരുദ്ധമായ പുനര്‍വിവാഹങ്ങൾ നിരോധിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ബില്‍ കൊണ്ടുവന്നത്. എന്നാല്‍, ബില്ലില്‍ നിന്ന് ആദിവാസി വിഭാഗത്തെ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി.

ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ ഒന്നിലധികം വിവാഹം ചെയ്യുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമപരമായി വേര്‍പിരിയുന്നതിനു മുന്‍പ് മറ്റൊരു വിവാഹം കഴിക്കുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തുക.

ഈ മാസം 25ന് അസാം ബഹുഭാര്യത്വ നിരോധന ബില്‍ (പ്രൊഹിബിഷന്‍ ഓഫ് പോളിഗമി ബില്‍) നിയമസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കും.

ബഹുഭാര്യത്വത്തെ തുടര്‍ന്ന് നേരിടുന്ന സാമൂഹികവും മാനസികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുക എന്നതാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ ഇരകള്‍ക്ക് നഷ്ടപരിഹാരവും നിയമ സംരക്ഷണവും ഉറപ്പാക്കും. ഇതിനായി പുതിയ ഫണ്ട് തുടങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2023ലാണ് ഹിമന്ത ബിശ്വ ശർമ ബഹുഭാര്യത്വ നിരോധന നിയമം നടപ്പാക്കുമെന്ന് അറിയിച്ചത്. ബഹുഭാര്യത്വം നിരോധിക്കുന്നതിനെക്കുറിച്ച് പൊതുജനാഭിപ്രായം ക്ഷണിച്ച് ഓഗസ്റ്റ് 21 ന് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com