'രാഷ്ട്രീയത്തിൽ ആരും സംസ്കാരമില്ലാത്ത ഭാഷ ഉപയോഗിക്കരുത്'; പവൻ ഖേരക്കെതിരായ നിയമ നടപടി തുടരാനൊരുങ്ങി അസം സർക്കാർ

പേരിൽ ദാമോദർദാസ് ആണെങ്കിലും പ്രവൃത്തി ഗൗതംദാസിന്‍റേതാണെന്നാണ് ഖേര പറഞ്ഞത്. പരാമർശം തികച്ചും ആക്ഷേപകരമാണെന്നു ചൂണ്ടിക്കാട്ടി ലക്നൗവിലെ ബിജെപി നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്
'രാഷ്ട്രീയത്തിൽ ആരും സംസ്കാരമില്ലാത്ത ഭാഷ ഉപയോഗിക്കരുത്';  പവൻ ഖേരക്കെതിരായ നിയമ നടപടി തുടരാനൊരുങ്ങി അസം സർക്കാർ
Updated on

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിവാദ പരാമർശത്തിൽ കോൺഗ്രസ് വക്താവ് പവൻ ഖേരക്കെതിരായ നിയമ നടപടി തുടരുമെന്ന് സൂചന നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. രാഷ്ട്രീയത്തിൽ ആരും സംസ്കാരമില്ലാത്ത ഭാഷ ഉപയോഗിക്കരുത് അദ്ദേഹം ട്വീറ്റ് ചെയ്തു. കോടതിയിൽ പവൻ ഖേര മാപ്പു പറഞ്ഞതിന്‍റെ രേഖകൾ സഹിതം പുറത്തു വിട്ടു കൊണ്ടാണ് അദ്ദേഹത്തിന്‍റെ ട്വീറ്റ്.

പ്ലീനറി സമ്മേളനത്തിന് പോവുന്നതിനായി ഇന്നലെ ഡൽഹിയിലെത്തി ഇൻഡിഗോ വിമാനത്തിൽ ക‍യറിയ പവൻ ഖേരയെ അധികൃതർ വിമാനത്തിൽ നിന്നും ഇറക്കി വിടുകയായിരുന്നു. ലഗേജ് പരിശോധിക്കണമെന്നും കേസുള്ളതിനാൽ ഖേരയെ വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നുമായിരുന്നു ഇൻഡിഗോ വിമാനക്കമ്പനി അറിയിച്ചത്. തുടർന്ന് ഡൽഹി പൊലീസ് ഇദ്ദേഹത്തെ അറസ്റ്റു ചെയ്യുകയായിരുന്നു. പവൻ ഖേരയുടെ അറസ്റ്റ് കോൺഗ്രസ് നേതാവും അഭിഭാഷകനുമായ സിംഗ്‌വി സുപ്രീം കോടതിയിൽ ഉന്നയിച്ചതിനെ തുടർന്ന് സുപ്രീം കോടതി പവൻ ഖേരയ്ക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ പവൻ ഖേരയ്‌ക്കെതിരെ യുപി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. അദാനിയുമായി ബന്ധപ്പെട്ടുള്ള വാർത്ത സമ്മേളനത്തിൽ നരേന്ദ്ര ദാമോദർദാസ് മോദി എന്നതിനു പകരം നരേന്ദ്ര ഗൗതം ദാസ് മോദി എന്നാണ് പറഞ്ഞത്. അടുത്തിരുന്ന ആളോട് പ്രധാനമന്ത്രിയുടെ പേരിൽ ദാമോദർദാസ് ആണോ ഗൗതംദാസ് ആണോ ഉള്ളതെന്ന് ഖേര ചോദിച്ചു. ദാമോദർദാസ് ആണെന്ന് മറുപടി കിട്ടി. തുടർന്ന് പേരിൽ ദാമോദർദാസ് ആണെങ്കിലും പ്രവൃത്തി ഗൗതംദാസിന്‍റേതാണെന്നാണ് ഖേര പറഞ്ഞത്. പരാമർശം തികച്ചും ആക്ഷേപകരമാണെന്നു ചൂണ്ടിക്കാട്ടി ലക്നൗവിലെ ബിജെപി നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com