

സോനം വാങ്ചുക്ക്
ന്യൂഡല്‍ഹി: ലഡാക്കുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയില്ലെങ്കില്‍, ഈ മാസം 19 മുതല്‍ 24 വരെ പുതിയ പ്രക്ഷോഭം നടത്തുമെന്ന് സാമൂഹിക പ്രവര്‍ത്തകനായ സോനം വാങ്ചുക്കിന്‍റെ മുന്നറിയിപ്പ്. വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ ലഡാക്കിലെ പ്രമുഖ നേതാക്കളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉപസമിതിയും തമ്മില്‍ നടന്ന ചര്‍ച്ചകളുടെ ഫലത്തില്‍ തനിക്ക് നിരാശയുണ്ടെന്ന് വാങ്ചുക്ക് പറഞ്ഞു. ഈ ചര്‍ച്ചയെ പരിഹസിച്ചുകൊണ്ട്, പ്രശസ്ത ഹാസ്യനടന്‍ ജസ്പാല്‍ ഭട്ടിയുടെ ഷോയില്‍ നിന്നുള്ള ഒരു പഴയ വിഡിയൊ പങ്കുവെച്ച വാങ്ചുക്, ചര്‍ച്ചകളില്‍ കാര്യമായൊന്നും സംഭവിച്ചില്ലെന്ന് അഭിപ്രായപ്പെട്ടു. ചര്‍ച്ചകളില്‍ അതൃപ്തി പ്രകടിപ്പിച്ച് മണിക്കൂറുകള്‍ക്കു ശേഷമാണ് വാങ്ചുക് പുതിയ പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ലഡാക്കിന് കൂടുതല്‍ സ്വയംഭരണാധികാരം ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങള്‍ അക്രമാസക്തമാവുകയും നാല് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തിൽ വാങ്ചുക്കിനെ കസ്റ്റഡിയിലെടുത്തിരുന്നു.
വാങ്ചുക്ക് ആണ് സംഘര്‍ഷങ്ങള്‍ക്ക് പ്രേരിപ്പിച്ചതെന്നാണു കേന്ദ്രസര്‍ക്കാര്‍ ആരോപിച്ചത്. 2026 മാര്‍ച്ചിലാണ് വാങ്ചുക്ക് മോചിതനായത്. തുടര്‍ന്ന് ജൂണില്‍ നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ക്കെതിരേ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് വാങ്ചുക്ക് പിന്തുണ പ്രഖ്യാപിക്കുകയും, ജൂണ്‍ 28 മുതല്‍ 26 ദിവസത്തേക്ക് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുകയും ചെയ്തു.