
പ്രയാഗ്‌രാജ് : മുൻ എംപിയും ഗുണ്ടാത്തലവനുമായിരുന്ന അതീഖ് അഹമ്മദിന്‍റെയും സഹോദരന്‍റെയും കൊലപാതകത്തിലെ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അരുൺ മൗര്യ, സണ്ണി പുരാനെ, ലവ്‌ലേഷ് തിവാരി എന്നിവരെയാണു പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. പ്രയാഗ്‌രാജ് കോടതിയുടേതാണു തീരുമാനം.
അതേസമയം അതീഖിന്‍റെയും സഹോദരൻ അഷറഫിന്‍റെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി. ഇവരുടെ സംസ്കാരം ജന്മനാട്ടിൽ നടക്കും. മെഡിക്കൽ ചെക്കപ്പിനായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഇരുവരെയും അക്രമിസംഘം വധിച്ചത്. പ്രശസ്തരാകാൻ വേണ്ടിയാണ് അതീഖിനെയും സഹോദരനെയും വധിച്ചതെന്നാണു പ്രതികൾ നൽകിയിരിക്കുന്ന മൊഴി. ക്രിമിനൽ പശ്ചാത്തലമുള്ളവരാണു പ്രതികൾ.
അതീഖും സഹോദരനും പൊലീസ് കസ്റ്റഡിയിൽ ഉണ്ടെന്നും, മെഡിക്കൽ ചെക്കപ്പിനായി കൊണ്ടുവരുന്നുണ്ടെന്ന് അറിഞ്ഞതിനെ തുടർന്നാണു വധിക്കാൻ പദ്ധതിയിട്ടതെന്നു പ്രതികൾ പറഞ്ഞു. ഇതിനായി പ്രയാഗ്‌രാജിലെ ലോഡ്ജിലെത്തി താമസിച്ചു പദ്ധതിയിടുകയായിരുന്നു. അതീഖിന്‍റെയും സഹോദരന്‍റെയും സമീപത്തെത്താൻ വേണ്ടിയാണ് മാധ്യമപ്രവർത്തകരായി വേഷമിട്ടത്.