
വാഗാ അതിർത്തി അടച്ചു; പൗരൻമാരെ സ്വീകരിക്കാതെ പാക്കിസ്ഥാൻ
ന്യൂഡൽഹി: വാഗാ അതിർത്തി അടച്ചതോടെ ഇന്ത്യയിൽ നിന്ന് തിരികെ പോരുന്ന പൗരൻമാരെ സ്വീകരിക്കാതെ പാക്കിസ്ഥാൻ. ഇതോടെ അതിർത്തിയിൽ നിരവധി സ്ത്രീകളും കുട്ടികളും പാക്കിസ്ഥാനിലേക്ക് കടക്കാനാകാതെ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ട്.
മറുവശത്തു നിന്ന് ഒരു ഇന്ത്യൻ പൗരനെയും കടത്തിവിടുന്നില്ല. അതിർത്തിയുടെ ഇരുവശത്തും കുടുങ്ങിക്കിടക്കുന്നവരെക്കുറിച്ച് ഇരു രാജ്യങ്ങളും ഇതുവരെ ഔദ്യോഗികമായി ഒരു പ്രസ്താവനയും ഇറക്കിയിട്ടില്ല.
പഹൽഗാമിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയിലുള്ള പാക്കിസ്ഥാൻ പൗരന്മാരോട് തിരികെ പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു നല്‍കിയ സമയപരിധി അവസാനിച്ചെങ്കിലും അട്ടാരി അതിർത്തി വഴി പാക്കിസ്ഥാൻ പൗരൻമാരെ കടത്തി വിടുന്നത് ഇന്ത്യ തുടരും. അതിർത്തി വ്യാഴാഴ്ച മുതൽ അടയ്ക്കാനുള്ള തീരുമാനമുണ്ടെങ്കിലും പാക്കിസ്ഥാനികളെ മടക്കി അയയ്ക്കാനായി ഇത് വീണ്ടും തുറക്കും.
അതേസമയം, സുരക്ഷാ കാരണങ്ങള്‍ മുന്‍നിർത്തി കറാച്ചിയിലും ലാഹോറിലും അടക്കം ചിലയിടങ്ങളിൽ പാക്കിസ്ഥാൻ വ്യോമഗതാഗതം തടഞ്ഞു. ഇന്ത്യ ആക്രമിക്കുമെന്ന ഭയം കാരണമാണ് വ്യോമഗതാഗതം തടഞ്ഞത് എന്നാണ് സൂചന.