വിമാനം 20 മണിക്കൂർ വൈകി; എയർഇന്ത്യയ്ക്ക് വ്യോമയാന മന്ത്രാലയത്തിന്‍റെ നോട്ടീസ്

സാങ്കേതിക കാരണങ്ങളാൽ വിമാനം വൈകിയെന്നാണ് എയർ ഇന്ത്യ അറിയിക്കുന്നത്
aviation ministry notice against air india express
air indiafile image

ന്യൂഡൽഹി: ഡൽഹി- സാൻഫ്രാൻസിസ്കോ വിമാനം 20 മണിക്കൂർ വൈകിയതിൽ എയർ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ കാരണം കാണിക്കൽ നോട്ടീസ്. യാത്രക്കാരുടെ ദുരിതം കുറയ്ക്കാൻ ആവശ്യമായ നടപടികൾ എന്തുകൊണ്ട് സ്വീകരിച്ചില്ലെന്ന് വിശദീകരിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. ഡല്‍ഹിയില്‍ 50 ഡിഗ്രിക്കടുത്ത് താപനില രേഖപ്പെടുത്തുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്. മറുപടി നല്‍കാന്‍ മൂന്നുദിവസമാണ് അനുവദിച്ചിരിക്കുന്നത്.

സാങ്കേതിക കാരണങ്ങളാൽ വിമാനം വൈകിയെന്നാണ് എയർ ഇന്ത്യ അറിയിക്കുന്നത്. പ്രശ്‌നം പരിഹരിച്ചപ്പോള്‍ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട പ്രതിസന്ധിയുമുണ്ടായെന്നും എയര്‍ ഇന്ത്യ വിശദീകരിക്കുന്നു. വ്യാഴാഴ്ച ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെടേണ്ട എഐ 183 എന്ന വിമാനമാണ് വൈകിയത്. യാത്രക്കാര്‍ കയറിയ ശേഷം വിമാനം പുറപ്പെടാന്‍ വൈകുകയായിരുന്നു.

കാത്തിരുന്ന യാത്രക്കാരില്‍ പലരും കുഴഞ്ഞുവീണു. വിമാനത്തിൽ എസി പ്രവർത്തിക്കാത്തതാണ് യാത്രക്കാർക്ക് അസ്വസ്ഥതകളുണ്ടാവാൻ കാരണം. തുടര്‍ന്ന് വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തേക്കിറക്കി. വ്യാഴാഴ്ച്ച അര്‍ധരാത്രിയോടെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. രാവിലെ എട്ടുമണിക്ക് വിമാനത്താവളത്തിലെത്തണമെന്നാണ് യാത്രക്കാരെ അറിയിച്ചിരുന്നത്. എന്നാൽ രാവിലെ വിമാനത്താവളത്തിലെത്തിയ യാത്രക്കാരോട് തിരിച്ച് ഹോട്ടലിലേയ്ക്കുതന്നെ മടങ്ങാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.