

അയോധ്യ രാമക്ഷേത്രം
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര കൊള്ള വിവാദത്തിൽ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ചു.
വിശ്വാസത്തോടെയും ഭക്തിയോടെയും കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച പണം സംഭാവനയായി നൽകിയ ലക്ഷക്കണക്കിന് ഭക്താക്കൾ ഈ സംഭവത്തിൽ വഞ്ചിക്കപ്പെട്ടുവെന്ന് ഇരുവരും കത്തിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനം അംഗീകരിക്കാനാകില്ലെന്നും കുറ്റക്കാർക്കെതിരെ നടപടി ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സുപ്രീംകോടതിയുടെ നിർദേശപ്രകാരം ട്രസ്റ്റ് രൂപീകരിച്ചതായി പാർലമെന്‍റിൽ പ്രഖ്യാപിച്ചത് പ്രധാനമന്ത്രിയായിരുന്നുവെന്നും, കേന്ദ്ര സർക്കാരാണ് ട്രസ്റ്റ് അംഗങ്ങളെ നിയമിച്ചതെന്നും രാഹുലും ഖാർഗെയും കത്തിൽ ചൂണ്ടിക്കാട്ടി. ട്രസ്റ്റിലെ അംഗങ്ങൾക്ക് ആർഎസ്എസ്, വിഎച്ച്പി തുടങ്ങിയ സംഘടനകളുമായി ബന്ധമുണ്ടെന്നും മുൻ ജനറൽ സെക്രട്ടറി പ്രധാനമന്ത്രിയുടെ അടുത്ത അനുയായിയായിരുന്നുവെന്നും അവർ ആരോപിച്ചു.
ട്രസ്റ്റിന്‍റെ സാമ്പത്തിക ഇടപാടുകൾ, പണം, സ്വർണം, വെള്ളി ഉൾപ്പെടെയുള്ള എല്ലാ വഴിപാടുകളുടെയും കൈകാര്യം ചെയ്യൽ എന്നിവയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും അന്വേഷണ റിപ്പോർട്ടും ട്രസ്റ്റിന്‍റെ കണക്കുകളും പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.
കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്കെതിരെ അവരുടെ പദവിയോ സ്വാധീനമോ പരിഗണിക്കാതെ നടപടി സ്വീകരിക്കണമെന്നും അവർ കത്തിൽ ആവശ്യപ്പെട്ടു. ജൂലൈ 18ന് അയച്ച സംയുക്ത കത്ത് പങ്കുവച്ചുകൊണ്ട് ഖാർഗെ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും വിഷയത്തിൽ പ്രധാനമന്ത്രി മൗനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
ജൂണിലാണ് അയോധ്യ രാമക്ഷേത്ര കൊള്ള വിവാദം ആദ്യമായി പുറത്തുവന്നത്. സംഭവത്തിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം ഇതുവരെ എട്ടു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ ട്രസ്റ്റിലെ രണ്ടു മുതിർന്ന ഭാരവാഹികൾ രാജിവയ്ക്കുകയും ചെയ്തിരുന്നു.