

അയോധ‍്യ രാമക്ഷേത്ര കൊള്ള; പ്രതികളെ ജയിലിൽ ചോദ‍്യം ചെയ്യുന്നു
ലഖ്നൗ: അയോധ‍്യയിലെ രാമക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച പണം വകമാറ്റി ചെലവഴിച്ച കേസിലെ പ്രതികളെ ജയിലിൽ ചോദ‍്യം ചെയ്യുന്നു. കോടതി അനുമതി ലഭിച്ചതോടെ കഴിഞ്ഞ ദിവസം പ്രതികളിലൊരാളായ അവിനാഷ് ശുക്ലയെ ചോദ‍്യം ചെയ്തിരുന്നു.
അവിനാഷ് ശുക്ലയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിന്നും 20 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തിരുന്നു. മുൻ ട്രസ്റ്റി അനിൽ മിശ്ര, ട്രസ്റ്റ് അംഗം ഗോപാൽ റായ് എന്നിവരെയും ഉടനെ തന്നെ ചോദ‍്യം ചെയ്തേക്കുമെന്നാണ് വിവരം.
ലവ് കുഷ് മിശ്ര, അവിനാശ് ശുക്ല, രാമശങ്കർ യാദവ് എന്നിവർ അടക്കം എട്ട് പ്രതികളാണ് കേസിലുള്ളത്. മോഷണം, വിശ്വാസ വഞ്ചന, ക്രിമിനൽ ഗൂഢാലോചന, കവർന്ന സ്വത്ത് സ്വീകരിക്കൽ എന്നിവയ്ക്ക് പുറമെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് പ്രതികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്.
ക്ഷേത്രത്തിന്‍റെ പണം ദുരുപയോഗം ചെയ്തുവെന്ന് ആരോപണം ഉയർന്നതിനു പിന്നാലെ ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ പ്രത‍്യേക അന്വേഷണ സംഘത്തിനെ രൂപീകരിച്ചിരുന്നു. എസ്ഐടിയുടെ പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.