അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്; എട്ടു പേര്‍ക്കെതിരെ യുപി പൊലീസ് കേസെടുത്തു

യുപി സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പ്രാഥമിക റിപ്പോർട്ട് മുഖ്യമന്ത്രിക്കു നൽകിയതിനു പിന്നാലെയാണു നടപടി
Ram Temple in Ayodhya

അയോധ്യയിലെ രാമക്ഷേത്രം

Updated on

അയോധ്യ: രാമക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ച കോടികൾ തട്ടിയെടുത്തെന്ന വിവാദത്തിൽ ഉത്തർ പ്രദേശ് പൊലീസ് കേസെടുത്തു. ശ്രീ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് അംഗം ശ്രീകൃഷ്ണ മോഹന്‍റെ പരാതിയിൽ രാമജന്മഭൂമി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ക്ഷേത്ര ജീവനക്കാരടക്കം എട്ടു പേർക്കെതിരേ പരാമർശമുണ്ട്. യുപി സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പ്രാഥമിക റിപ്പോർട്ട് മുഖ്യമന്ത്രിക്കു നൽകിയതിനു പിന്നാലെയാണു നടപടി.

ക്ഷേത്രത്തിലെ കാണിക്കവഞ്ചികളുടെ നിയന്ത്രണമുണ്ടായിരുന്ന രാംശങ്കർ യാദവ് (ടിന്നു), അവിനാശ് ശുക്ല, അനുകൽപ്പ് മിശ്ര, മനീഷ് യാദവ്, രമാശങ്കർ മിശ്ര, സുഭാഷ്, കരുണേഷ് എന്നിവരടക്കം എട്ടുപേരെയാണ് എഫ്ഐആറിൽ നേരിട്ടു പരാമർശിക്കുന്നത്. ഇവർക്കെതിരേ ചതി, വിശ്വാസവഞ്ചന, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. അജ്ഞാതരായ മറ്റു നിരവധി പേരും തട്ടിപ്പിൽ പങ്കാളികളെന്ന് എഫ്ഐആർ പറയുന്നു.

കോടിക്കണക്കിന് രൂപയുടെ പണം, സ്വർണം, വെള്ളി തുടങ്ങിയവ തട്ടിയെടുത്തെന്നും ക്ഷേത്രത്തിനു വേണ്ടി ഭൂമി വാങ്ങിയതിൽ തിരിമറി നടത്തിയെന്നുമുള്ളതടക്കം ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായി ഉൾപ്പെടെ സംശയിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്.

logo
Metro Vaartha
www.metrovaartha.com