ലക്നൗ: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ സമീപകാലത്തെ പരാമർശങ്ങൾ വേദനിപ്പിച്ചെന്നും ഇതിനുള്ള മറുപടിയായാണ് വെടിവച്ചതെന്നും അറസ്റ്റിലായ പ്രതികൾ. എന്നാൽ, എന്താണ് പരാമർശമെന്നതടക്കം കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടില്ല. ബുധനാഴ്ച ഉത്തർപ്രദേശിലെ സഹരൺപുരിൽ കാറിൽ സഞ്ചരിക്കുമ്പോഴാണ് മറ്റൊരു കാറിലെത്തിയ അക്രമികൾ ആസാദിനു നേരേ വെടിയുതിർത്തത്. ഇടുപ്പിൽ വെടിയേറ്റ ആസാദ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തു.
ശനിയാഴ്ച ഹരിയാനയിലെ അംബാലയിൽ നിന്നു നാലു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹരിയാനയിലെ കർണാൽ സ്വഗേശി വികാസ്, ഉത്തർപ്രദേശിലെ ദേവ്ബന്ദിനു സമീപം രൺഖണ്ഡി സ്വദേശികളായ വിക്കി, പ്രശാന്ത്, ലവീശ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് രണ്ടു നാടൻ തോക്കുകളും കണ്ടെടുത്തു.