
file image
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിനു പിന്നാലെ സർബത്ത് ജിഹാദ് പരാമർശ വീഡിയോ നീക്കം ചെയ്യാമെന്ന് ബാബാ രാംദേവ്. വീഡിയോ നീക്കം ചെയ്യുകയോ ആവശ്യമായ മാറ്റം വരുത്തുകയോ ചെയ്യാമെന്ന് രാംദേവിന്‍റെ അഭിഭാക്ഷകൻ കോടതിയെ അറിയിച്ചു. ഭാവിയിൽ ഇത്തരം പരാമർശങ്ങൾ ആവർത്തിക്കില്ലെന്ന് സത്യവാങ്മൂലം നൽകുമെന്നും അഭിഭാഷകൻ അറിയിച്ചു.
രാംദേവിനെതിരേ രൂക്ഷ വിമർശനമായിരുന്നു കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. കോടതിയുടെ മനസാക്ഷിയെ ഞെട്ടിക്കുന്ന പ്രയോഗങ്ങളാണ് രാംദേവിന്‍റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും ഇതിനെ ന്യായീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. രാംദേവിന്‍റെ പരാമർശത്തിനെതിരേ റൂഹ് അഫ്സ സർബത്ത് കമ്പനിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഈ മാസം ആദ്യം പതഞ്ജലിയുടെ റോസ് സർബത്ത് പുറത്തിറക്കിയപ്പോഴായിരുന്നു രാംദേവിന്‍റെ വിവാദ പരാമർശം. ''നിങ്ങൾക്ക് സർബത്ത് നൽകുന്ന ഒരു കമ്പനിയുണ്ട്. അവർക്ക് അതിൽ നിന്നും ലഭിക്കുന്ന ലാഭം മുഴുവനും മദ്രസകൾ പണിയാനും പള്ളികൾ പണിയാനുമാണ് ഉപയോഗിക്കുന്നത്. എന്നാൽ പതഞ്ജലിയുടെ റോസ് സർബത്ത് കുടിച്ചാൽ ഗുരുകുലങ്ങൾ പണിയും. ആചാര്യകുലം വികസിപ്പിക്കപ്പെടും, പതഞ്ജലി സർവകലാശാല വികസിക്കും, ഭാരതീയ ശിക്ഷാ ബോർഡ് വളരും'' അദ്ദേഹം പറഞ്ഞു.
ലൗ ജിഹാദിനെയും വോട്ട് ജിഹാദിനെയും പോലെ തന്നെയാണ് സർബത്ത് ജിഹാദും എന്നായിരുന്നു ഫെയ്സ് ബുക്ക് വീഡിയോയിലൂടെ രാംദേവ് പറഞ്ഞത്. സർബത്ത് ജിഹാദെന്ന പേരിൽ വിൽക്കുന്നത് ടോയ്ലറ്റ് ക്ലീനറിന്‍റെയും ശീതളപാനിയങ്ങളുടെയും വിഷമാണെന്നും ഇതിൽ നിന്നും നിങ്ങൾ സ്വയം രക്ഷ നേടണമെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. പതഞ്ജലി സർബത്തുകൾ മാത്രമേ വീട്ടിലേക്ക് വരിക എന്ന തലക്കെട്ടോടെയായിരുന്നു വീഡിയോ.