നീലഗിരി: മുപ്പത് അടി താഴ്ചയുള്ള കിണറ്റിൽ വീണ കാട്ടാനക്കുട്ടിയെ 10 മണിക്കൂർ നീണ്ട ശ്രമങ്ങളിലൂടെ പുറത്തെത്തിച്ചു. രക്ഷപെടുത്തിയ കുട്ടിയാനയെ കാട്ടാനക്കൂട്ടത്തിനൊപ്പം ചേർത്തു. തമിഴ്നാട്ടിൽ ഗൂഡല്ലൂരിനു സമീപം കൊലപ്പള്ളിയിൽ ഇന്നലെയായിരുന്നു വനംവകുപ്പിന്‍റെ നേതൃത്വത്തിൽ അതീവ ദുഷ്കരമായ രക്ഷാദൗത്യം. രണ്ടു മണ്ണുമാന്തി യന്ത്രങ്ങളാണ് കിണറിടിച്ച് വഴിയുണ്ടാക്കാൻ ഉപയോഗിച്ചത്.
ഇന്നലെ പുലർച്ചെ മൂന്നു മണിയോടെ തന്‍റെ കൃഷിയിടത്തിൽ കാട്ടാനക്കൂട്ടത്തിന്‍റെ ചിന്നംവിളി കേട്ട സ്ഥലമുടമ ചന്ദ്രൻ ഗൂഡല്ലൂർ വനം ഡിവിഷനിൽ അറിയിക്കുകയായിരുന്നു.
വനംവകുപ്പ് സംഘം ഓടിക്കാൻ ശ്രമിച്ചിട്ടും ആനക്കൂട്ടം കാട്ടിലേക്കു മടങ്ങാൻ തയാറായില്ല. തുടർന്നു നടത്തിയ പരിശോധനയിലാണ് കിണറ്റിൽ കുട്ടിയാനയെ കണ്ടത്.