
സെപ്റ്റംബർ 2 നകം മുംബൈയിലെ എല്ലാ തെരുവുകളും ഒഴിപ്പിക്കണം; ബോംബെ ഹൈക്കോടതി
file image
മുംബൈ: സെപ്റ്റംബർ 2 നകം മുംബൈയിലെ എല്ലാ തെരുവുകളും ഒഴിപ്പിക്കണമെന്ന് ബോബെ ഹൈക്കോടതി. മറാഠാ സംവരണ പ്രതിഷേധങ്ങളെ തുടർന്നാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ് എത്തിയത്.
പ്രതിഷേധം മുംബൈ നഗരം മുഴുവൻ സ്തംഭിച്ചിരിക്കുകയാണെന്നും പ്രക്ഷോഭം സമാധാനപരമായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. എല്ലാ വ്യവസ്ഥകളും ലംഘിച്ചു കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. മറാഠാ സംവരണ ആക്ടിവിസ്റ്റ് മനോജ് ജാരങ്കേ-പാട്ടീലും അനുയായികളും സെപ്റ്റംബർ 2 നകം തെരുവുകൾ ഒഴിപ്പിക്കുന്നുണ്ടെന്ന് അധികാരികൾ ഉറപ്പാക്കാനും തിങ്കളാഴ്ച ഹൈക്കോടതി നിർദേശിച്ചു.
സമരം സമാധാനപരമായിരുന്നില്ല. പ്രതിഷേധക്കാർ പ്രഥമദൃഷ്ട്യാ വ്യവസ്ഥകൾ ലംഘിച്ചു. ഹൈക്കോടതി കെട്ടിടം വളഞ്ഞുവച്ചു. ജഡ്ജിമാർക്കും അഭിഭാഷകർക്കുമുള്ള പ്രവേശന കവാടങ്ങൾ തടയുകയും ഹൈക്കോടതി ജഡ്ജിമാരുടെ കാറുകൾ തടയുകയും ചെയ്തു.
ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ മറാത്താ സംവരണ പ്രതിഷേധക്കാർ തടിച്ചുകൂടിയ സാഹചര്യത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വീഡിയോകളിൽ പ്രതിഷേധക്കാർ ഡ്രംസ് വായിച്ച് നൃത്തം ചെയ്യുന്നത് കാണാം. ഗതാഗതം തടസപ്പെടുത്തുകയും യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുകയും ചെയ്തു.
ജരംഗ-പാട്ടീലിനും അദ്ദേഹത്തിന്‍റെ അനുയായികൾക്കും പ്രക്ഷോഭം തുടരാൻ സാധുവായ അനുമതി ഇല്ലാത്തതിനാൽ, നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ പാലിച്ച് മഹാരാഷ്ട്ര സർക്കാർ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൈക്കോടതി വ്യക്തമാക്കി.
മറാഠാ വിഭാഗത്തിന് 10 ശതമാനം സംവരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്. മുൻപും ഈ വിഷയത്തിൽ മുംബൈയിൽ വൻ പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്.