
ന്യൂഡൽഹി: ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന ശരിവച്ച് ബിബിസി. നികുതി വെട്ടിപ്പ് നടത്തിയതായി സമ്മതിച്ച് ബിബിസി ആദായ നികുതി വകുപ്പിന് മെയിലയച്ചതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
വരുമാനം കുറച്ചു കാട്ടുന്നതിനായാണ് വെട്ടിപ്പു നടത്തിയതെന്നാണ് വിശദീകരണം. 6 വർഷത്തിനിടെ 40 കോടിയിലേറെ രൂപയുടെ വെട്ടിപ്പു നടത്തിയതായാണ് വിലയിരുത്തൽ. വരുമാനം, ബാധ്യത എന്നിവയിൽ കൃത്യമായ കണക്കുകളല്ല നൽകിയതെന്നാണ് പുറത്തു വരുന്ന വിവരം. അങ്ങനെയെങ്കിൽ കൃത്യമായ കണക്കുകൾ ആദയ നികുതി വകുപ്പ് നൽകുകയും മുൻകാലങ്ങളിൽ വെട്ടിച്ച നികുതിക്ക് ആനുപാതികമായ തുക കെട്ടിവച്ച് തുടർ നിയമ നടപടികളിൽ നിന്നും മോചിതരാവുകയും വേണം.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോദിക്കെതിരായ ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചതിനു പിന്നാലെയാണ് ബിബിസിയുടെ ഇന്ത്യൻ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. പരിശോധന രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
ആദായ നികുതി വകുപ്പിന് പുറമെ ബിബിസിക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വഷണം നടത്തുന്നുണ്ട്. വിദേശ നാണയ വിനിമയ ചട്ടം ബിബിസി ഇന്ത്യ ലംഘിച്ചെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് ബിബിസിക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്.