ലൈംഗികാരോപണം: അന്വേഷണത്തോടു സഹകരിക്കേണ്ടെന്ന് ആനന്ദ ബോസ്

ഗവർണർക്ക് ഭരണഘടനാപരമായ സംരക്ഷണമുണ്ടെന്നും അധികാരത്തിലിരിക്കുന്ന സമയത്ത് ഒരു ക്രിമിനൽ നടപടിയും പാടില്ലെന്നു ചട്ടമുണ്ടെന്നും ജീവനക്കാർക്ക് കത്ത്
CV Ananda Bose
CV Ananda Bose

കോൽക്കത്ത: തനിക്കെതിരായ ലൈംഗികാരോപണം സംബന്ധിച്ച അന്വേഷണത്തിൽ പശ്ചിമ ബംഗാൾ പൊലീസിനോടു സഹകരിക്കേണ്ടെന്ന് ഗവർണർ സി.വി. ആനന്ദ ബോസ് രാജ്ഭവൻ ജീവനക്കാർക്കു നിർദേശം നൽകി. ഗവർണർക്ക് ഭരണഘടനാപരമായ സംരക്ഷണമുണ്ടെന്നും അധികാരത്തിലിരിക്കുന്ന സമയത്ത് ഒരു ക്രിമിനൽ നടപടിയും പാടില്ലെന്നു ചട്ടമുണ്ടെന്നും വ്യക്തമാക്കി ജീവനക്കാർക്ക് അദ്ദേഹം കത്തയച്ചു.

ഗവർണർ ലൈംഗികാതിക്രമം നടത്തിയെന്ന് രാജ്ഭവനിലെ താത്കാലിക ജീവനക്കാരി ഉന്നയിച്ച പരാതിയിൽ കോൽക്കത്ത പൊലീസ് പ്രത്യേക അന്വേഷണ സംഘം (എസ്ഇടി) രൂപീകരിച്ചതിനെത്തുടർന്നാണ് ആനന്ദബോസിന്‍റെ നടപടി. കോൽക്കത്ത ഡെപ്യൂട്ടി കമ്മിഷണർ (സെൻട്രൽ) ഇന്ദിര മുഖർജിയുടെ നേതൃത്വത്തിൽ എട്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്.

ജീവനക്കാര്‍ക്ക് എസ്ഇടി നോട്ടീസ് നല്‍കിയെന്നും സിസി ടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടെന്നും മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞെന്നു കത്തില്‍ പറയുന്നു.

ഭരണഘടനാ പരിരക്ഷയുള്ള ഗവര്‍ണര്‍ക്കെതിരെ പൊലീസിന് എങ്ങനെ കേസെടുക്കാനാകുമെന്ന് ചോദിക്കുന്ന ആനന്ദബോസ് രാജ്‌ഭവനിലുള്ള ആരും അന്വേഷണവുമായി സഹകരിക്കേണ്ടെന്നും നിർദേശിച്ചു.

ആരോപണം രാഷ്‌ട്രീയപ്രേരിതമാണെന്നു ഗവർണർ നേരത്തേ പ്രതികരിച്ചിരുന്നു. സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കെതിരേ ലൈംഗികാതിക്രമം നടത്തിയ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരേ ശക്തമായ നടപടിക്ക് താൻ ഇടപെട്ടതിന്‍റെ പ്രതികാരമാണ് ഇപ്പോഴത്തെ നീക്കമെന്ന് ആനന്ദബോസ് പറയുന്നു. തന്നെ വലിച്ചു താഴെയിടാനാണു ശ്രമമെന്നും കൊല്ലംകാരനായ താൻ അങ്ങനെ വീഴുമെന്ന് ആരും കരുതേണ്ടെന്നും ആനന്ദബോസ് പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com