
ഗുര്‍ദീപ് സിങ് (26)
ബംഗളൂരു: പൊതു സ്ഥലങ്ങളിൽനിന്ന് തെറ്റായ ഉദ്ദേശ്യത്തോടെ സ്ത്രീകളുടെ വീഡിയോകള്‍ സമ്മതമില്ലാതെ ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിൽ. അടുത്തിടെ നടന്ന സംഭവത്തിൽ യുവതി ആശങ്ക അറിയിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോ വളരെ പെട്ടന്ന് വൈറലായിരുന്നു. ഇതിനു പിന്നാലെ ബംഗളൂരു പൊലീസ് സ്വമേധയാ എടുത്ത കേസില്‍ ഗുര്‍ദീപ് സിങ് (26) എന്നയാളാണ് പിടിയിലായിരിക്കുന്നത്.
ബംഗളൂരുവിലെ തിരക്കേറിയ പ്രദേശങ്ങളായ ചർച്ച് സ്ട്രീറ്റ്, കൊറമംഗല തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് സ്ത്രീകളുടെ സമ്മതമില്ലാതെ ചിത്രീകരിച്ച വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന ഒരു സോഷ്യൽ മീഡിയ പേജിനെക്കുറിച്ചാണ് യുവതി പരാതി ഉന്നയിച്ചത്. ഇത്തരത്തില്‍ തന്‍റെ അറിവില്ലാതെ ചിത്രീകരിച്ച ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിലെത്തിയതിനു പിന്നാലെ അപരിചിതരില്‍ നിന്ന് അശ്ലീല സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയെന്നും യുവതി ചൂണ്ടിക്കാട്ടിയിരുന്നു.
വീഡിയോ റിപ്പോർട്ട് ചെയ്യുകയും നീക്കം ചെയ്യാന്‍ സാധ്യമായ എല്ലാ വഴികളിലൂടെയും ബന്ധപ്പെടുകുയം ചെയ്തെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. ഈ അക്കൗണ്ടിന് പതിനായിരത്തിലധികം ഫോളോവേഴ്‌സ് ഉണ്ടെന്നും, ഇത്തരത്തിൽ ഇവർ നിരവധി സ്ത്രീകളെ പിന്തുടരുകയും രഹസ്യമായി ചിത്രീകരിക്കുകയും ചെയ്യുന്നതായും യുവതി പറയുന്നു.
പോസ്റ്റ് ചെയ്ത വീഡിയോയിൽ ഇവർ ബംഗളൂരു പൊലീസിനെയും സൈബർ സെല്ലിനെയും ടാഗ് ചെയ്തിരുന്നു. പ്രതി പിടിയിലായതിനു പിന്നാലെ, മെറ്റയുമായി ബന്ധപ്പെട്ട് വീഡിയോ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുമെന്ന് പൊലീസ് അറിയിച്ചു.