
ബംഗളൂരു ദുരന്തം; മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ‍്യാപിച്ച് കർണാടക സർക്കാർ
ബംഗളൂരു: 11 പേരുടെ മരണത്തിനിടയാക്കിയ ബംഗളൂരു ദുരന്തത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ‍്യാപിച്ച് കർണാടക സർക്കാർ. ദുരന്തത്തിന് ഉത്തരവാദികളായവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് കർണാടക മുഖ‍്യമന്ത്രി സിദ്ധാരാമയ്യ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു.
15 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും ജില്ലാ ഭരണകൂടത്തിൽ നിന്നും വിശദീകരണം തേടുമെന്നും മുഖ‍്യമന്ത്രി കൂട്ടിച്ചേർത്തു. ദുരന്തത്തിനിടയിലും ആഘോഷം തുടരുകയാണെന്ന വിമർശനം ഉയർന്നതിനു പിന്നാലെയാണ് മുഖ‍്യമന്ത്രി വാർത്താ സമ്മേളനം വിളിച്ച് കാര‍്യങ്ങൾ വ‍്യക്തമാക്കിയത്.
ചിന്നസ്വാമി സ്റ്റേഡിയത്തിന് ചെറിയ ഗേറ്റുകളാണെന്നും ഇതിലൂടെ ജനം ഇടിച്ചു കയറിയതാണ് ദുരന്തത്തിനു കാരണമെന്നും മുഖ‍്യമന്ത്രി സ്ഥിരീകരിച്ചു. സംഭവത്തിൽ രാഷ്ട്രീയം കളിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.