
വിജയ് ദേവരകൊണ്ട
ന്യൂഡൽഹി: നിയമവിരുദ്ധമായ ഓൺലൈൻ ബെറ്റിങ് ആപ്പുകൾ പ്രോത്സാഹിപ്പിച്ചുവെന്നാരോപിച്ച് പ്രമുഖർക്കെതിരേ ഇഡി നടപടിയെടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ. നടന്മാരായ വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ്, നിരവധി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് എന്നിവരുൾപ്പെടെ 29 സെലിബ്രിറ്റികൾക്കെതിരേ ഇഡി നടപടിക്കൊരുങ്ങുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നിധി അഗർവാൾ, പ്രണിത സുഭാഷ്, മഞ്ചു ലക്ഷ്മി തുടങ്ങിയ ഉന്നത വ്യക്തികളെയും രണ്ട് ടെലിവിഷൻ അവതാരകരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നതായി വിവരമുണ്ട്.
ഇത്തരം ആപ്പുകൾ പ്രോത്സാഹിപ്പിച്ചതിലൂടെ വൻ സാമ്പത്തിക ഇടപാടുകൾ നടന്നതായും ഇഡി സംശയിക്കുന്നുണ്ട്. അതിൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന സംശയവും ഉദ്യോഗസ്ഥർ മുന്നോട്ടു വയ്ക്കുന്നുണ്ട്.
സോഷ്യൽ മീഡിയ പോപ്പ്-അപ്പ് പരസ്യങ്ങളിലൂടെയും മറ്റ് ചാനലുകളിലൂടെയും വാതുവെപ്പ് ആപ്പുകൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഒരു ബിസിനസുകാരൻ പരാതി നൽകിയതായാണ് റിപ്പോർട്ടുകൾ. ഈ പരാതിയുടെ അടിസ്ഥാനത്തിൽ, മാർച്ച് 19 ന് ഭാരതീയ ന്യായ സംഹിത (BNS), എല്ലാത്തരം ഓൺലൈൻ വാതുവെപ്പും നിരോധിക്കുന്ന തെലങ്കാന ഗെയിമിംഗ് ആക്ട് (2017), ഐടി ആക്ട് എന്നി വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.