ന്യൂഡൽഹി: കോവാക്സിൻ പാർശ്വഫലങ്ങൾ സംബന്ധിച്ച പഠന റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ വിശദീകരണവുമായി നിർമാതാക്കളായ ഭാരത് ബയോടെക്. ബനാറസ് ഹിന്ദു സർവകലാശാല നടത്തിയ പഠനത്തിൽ പിഴവുണ്ടെന്ന് ഭാരത് ബയോടെക് പറഞ്ഞു. വാക്സിൻ സംബന്ധിച്ച് നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ടെന്നും സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നത് വ്യക്തമായിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.
സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഇത്തരമൊരു പഠനം ഫലപ്രദവും വിജ്ഞാനപ്രദവും പക്ഷപാതരഹിതവുമായിരിക്കാൻ നിരവധി ഡേറ്റ ആവശ്യമാണെന്ന് ഭാരത് ബയോടെക് പറയുന്നു. പഠനത്തിനു വിധേയമാവുന്നതിനു മുൻപുള്ള ആരോഗ്യപ്രശ്നങ്ങൾ, പഠനകാലയളവിൽ വാക്സിൻ സ്വീകരിക്കാത്തവരുമായുള്ള താരതമ്യം, ഇതേ സമയത്ത് മറ്റ് വാക്സിൻ സ്വീകരിച്ചവരുടെ സുരക്ഷിതത്വം തുടങ്ങിയവയെല്ലാം പരിശോധിക്കേണ്ടതായിരുന്നുവെന്നും ഭാരത് ബയോടെക് ചൂണ്ടിക്കാട്ടുന്നു.
ബനാറസ് ബിന്ദു സർവകലാശാലയാണ് കോവാക്സിന്‍റെ പാർശ്വഫലങ്ങൾ സംബന്ധിച്ച് പഠനം നടത്തിയത്. ശ്വസനത്തകരാറടക്കമുള്ള പാർശ്വഫലങ്ങൾ ഉണ്ടെന്നായിരുന്നു കണ്ടെത്തൽ. കോവാക്സിൻ എടുത്ത മൂന്നിൽ ഒരാൾക്ക് എന്ന നിലയിലാണ് പാർശ്വഫലങ്ങൾ കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
അടുത്തിടെ കോവിഷീൽഡ് വാക്സിന്‍റെ പാർശ്വഫലങ്ങളെക്കുറിച്ച് വാക്സിൻ നിർമിച്ച ആസ്ട്രനക്ക വെളിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെ വാക്സിൻ ആഗോളതലത്തിൽ പിൻവലിക്കുകയും ചെയ്തിരുന്നു. അതിനു പുറകേയാണ് കോവാക്സിനും പാർശ്വനഫലങ്ങളുള്ളതായി കണ്ടെത്തിയിരിക്കുന്നത്.