

2027ലെ സെൻസസ് പൂർണമായും ഡിജിറ്റൽ രീതിയിൽ നടത്താൻ തീരുമാനം
തിരുവനന്തപുരം: കേരളത്തിൽ 2027ലെ സെൻസസ് രണ്ടു ഘട്ടങ്ങളിലായി പൂർണമായും ഡിജിറ്റൽ രീതിയിൽ നടത്താൻ തീരുമാനം. ആദ്യഘട്ടമായി ഹൗസ് ലിസ്റ്റിങ്ങും ഹൗസിങ് സെൻസസും ജൂലൈ ഒന്ന് മുതൽ 30 വരെ നടക്കും. ഇതിന് മുന്നോടിയായി ജൂൺ 16 മുതൽ 15 ദിവസത്തേക്ക് സെൽഫ് എന്യുമറേഷൻ ആരംഭിക്കും.
രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിൽ നടക്കും. ഡിജിറ്റൽ സെൻസസിന്‍റെ ഭാഗമായി എന്യുമറേറ്റർ മൊബൈൽ ആപ്പിലൂടെ വിവരശേഖരണം നടത്തും. സെൻസസ് മാനേജ്മെന്‍റ് ആൻഡ് മോണിറ്ററിങ് സിസ്റ്റം, ഹൗസ് ലിസ്റ്റിങ് ബ്ലോക്ക് കാർവിങ് എന്നീ വെബ് പോർട്ടലുകൾ, എച്ച്എൽഒ ആപ്പ്, സെൽഫ് എന്യുമറേഷൻ പോർട്ടൽ എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത്. വീടുകളുടെ അവസ്ഥ, സൗകര്യങ്ങൾ, ആസ്തികൾ എന്നിവയുമായി ബന്ധപ്പെട്ട 33 ചോദ്യങ്ങളടങ്ങിയ വിവരശേഖരണമാണ് ആദ്യഘട്ടത്തിൽ നടക്കുക.
പൊതുഭരണ വകുപ്പ് സെൻസസിന്‍റെ സംസ്ഥാനത്തെ നോഡൽ വകുപ്പായും വകുപ്പ് സെക്രട്ടറി സംസ്ഥാന നോഡൽ ഓഫീസറായും, ജില്ലാ കലക്റ്റർമാർ അതാത് ജില്ലകളിലെ പ്രിൻസിപ്പൽ സെൻസസ് ഓഫീസർമാരായും പ്രവർത്തിക്കും.ഇതിനോടനുബന്ധിച്ച് ഏപ്രിൽ 18ന് പ്രിൻസിപ്പൽ സെൻസസ് ഓഫീസർമാരുടെ സംസ്ഥാനതല കോൺഫറൻസ് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്‍റെ അധ്യക്ഷതയിൽ നടന്നു. ജില്ലാ-മുൻസിപ്പൽ കോർപ്പറേഷൻ, ചാർജ് ലെവൽ ഓഫീസർമാർ എന്നിവർക്ക് സെൻസസിന്‍റെ ഡിജിറ്റൽ പ്രവർത്തന രീതികളും ചുമതലകളും വിശദീകരിക്കുന്ന ജില്ലാതല പരിശീലനങ്ങൾ നേരത്തെ ആരംഭിച്ചിട്ടുണ്ട്.