

ഭൂപൻ ബോറ രാജി പിൻവലിച്ചു
ദിസ്പുർ: പാർട്ടിയിൽ നിന്ന് രാജി പ്രഖ്യാപിച്ച അസം കോൺഗ്രസ് മുൻ അധ്യക്ഷൻ ഭൂപൻ ബോറ രാജി പിൻവലിച്ചു. പിസിസി അധ്യക്ഷൻ ഗൗരവ് ഗൊഗോയിയുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. ബോറ പരിചയസമ്പന്നനും മുതിർന്ന നേതാവുമാണെന്ന് റാക്കിബുൽ ഹുസൈൻ എംപി പറഞ്ഞു.
പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് കോൺഗ്രസ് നേതൃത്വം ബോറയോട് അഭ്യർഥിച്ചിട്ടുണ്ട്.
രാജി പ്രഖ്യാപിച്ചതോടെ നേതൃത്വം മൂന്ന് മണിക്കൂറോളമാണ് ബോറയുമായി ചർച്ച നടത്തിയത്. രാഹുൽ ഗാന്ധിയും ബോറയുമായി സംസാരിച്ചു. കോൺഗ്രസിന്‍റെ ശക്തനായ നേതാവാണ് ബോറ. എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ഒരു സഹോദരൻ എന്ന നിലയിൽ ക്ഷമ ചോദിക്കുന്നുവെന്നും ഗൊഗോയ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ 8 മണിയോടെയാണ് അദ്ദേഹം പാർട്ടി കേന്ദ്ര നേതൃത്വത്തിന് രാജി സമർപ്പിച്ചത്. അസമിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുതിർന്ന പാർട്ടി നേതാവിന്‍റെ രാജി കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ മുന്നണി ചർച്ചകൾക്ക് കോൺഗ്രസ് അടുത്തിടെ ഭൂപൻ ബോറയെ ചുമതലപ്പെടുത്തിയിരുന്നു. ഗൗരവ് ഗൊഗായി നയിച്ച മജുലിയിലെ കോൺഗ്രസ് റാലിയുമായി ബന്ധപ്പെട്ടാണ് ഭൂപൻ ബോറയുടെ പെട്ടെന്നുള്ള രാജിക്ക് കാരണമെന്നാണ് വിവരം.