ന്യൂഡൽഹി: എട്ട് ദിവസം നീണ്ടു നിൽക്കുന്ന ഇന്ത്യൻ സന്ദർശനത്തിന് തുടക്കമിട്ട് ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നംഗ്യേൽ വാങ്ചുക്. ഗ്വാഹട്ടിയിലെത്തിയ വാങ്ചുക്കിനെ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശർമ നേരിട്ടെത്തി സ്വീകരിച്ചു. ഗവർണർ ജഗദീഷ് മുഖിയും വിമാനത്താവളത്തിൽ നിന്ന് രാജാവിനെ സ്വീകരിക്കാനായി എത്തിയിരുന്നു. ഭൂട്ടാനും ചൈനയുമായുള്ള അതിർത്തിത്തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് ഭൂട്ടാൻ രാജാവിന്‍റെ ഇന്ത്യാ സന്ദർശനം എന്നത് ശ്രദ്ധേയമാണ്.
ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ എന്നിവരുമായി വാങ്ചുക് കൂടിക്കാഴ്ച നടത്തും. അസം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ സന്ദർശനം നടത്തുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അസമിൽ വിവിധ സാംസ്കാരിക പരിപാടികളാണ് ഭൂട്ടാൻ രാജാവിന്‍റെ സന്ദർശനത്തിന്‍റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ശനിയാഴ്ച കാശിരംഗ ദേശീയോദ്യാനം സന്ദർശിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.