
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്; 65 ലക്ഷത്തിലധികം വോട്ടര്‍മാരെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്
പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തയ്യാറാക്കിയ കരട് പട്ടികയില്‍ 65 ലക്ഷത്തിലധികം വോട്ടര്‍മാരെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. വോട്ടര്‍മാരില്‍ പലരും മരിക്കുകയോ സംസ്ഥാനം വിട്ടുപോകുകയോ കണ്ടെത്താന്‍ കഴിയാത്തവരോ ഒന്നിലേറെ തവണ വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തവരോ ആണെന്നാണ് വിവരം.
കരട് പട്ടികയില്‍ പട്‌നയില്‍ നിന്നാണ് ഏറ്റവുമധികം വോട്ടര്‍മാരെ ഒഴിവായത്. 3.95 ലക്ഷം പേരാണ് പട്‌നയില്‍നിന്ന് പുറത്തായത്. ഈസ്റ്റ് ചമ്പാരണ്‍ ജില്ലയില്‍ നിന്ന് 3.16 ലക്ഷം, മധുബനിയില്‍നിന്ന് 3.52 ലക്ഷം, ഗോപാല്‍ഗഞ്ജില്‍ നിന്ന് 3.10 ലക്ഷം എന്നിങ്ങനെയാണ് കൂടുതലായി വോട്ടർമാരെ ഒഴിവാക്കിയ ജില്ലകള്‍ ഇതോടെ ആകെ വോട്ടര്‍മാരുടെ എണ്ണം 7.9 കോടിയില്‍നിന്ന് 7.24 ആയി കുറഞ്ഞു. 243 നിയമസഭാ മണ്ഡലങ്ങളും 90,817 പോളിങ് സ്‌റ്റേഷനുകളുമാണ് പട്ടിക പുതുക്കലില്‍ ഉള്‍പ്പെടുന്നത്.
22.34 ലക്ഷം വോട്ടര്‍മാര്‍ മരിച്ചു, 36.28 ലക്ഷം പേര്‍ സ്ഥിരമായി ബിഹാര്‍ വിട്ടുപോകുകയോ വിലാസം കണ്ടെത്താന്‍ സാധിക്കാതെ വരികയോ ചെയ്തു, 7.01 ലക്ഷം പേര്‍ ഒന്നിലധികം തവണ വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തതായും കണ്ടെത്തി.