
പട്ന: ബിഹാറിലെ മൂന്നിലൊന്ന് കുടുംബങ്ങളും അതിദരിദ്രമാണെന്ന് ജാതി സർവേ റിപ്പോർട്ട്. സംസ്ഥാനത്തെ ആകെയുള്ള 2.97 കോടി കുടുംബങ്ങളിൽ 94 ലക്ഷത്തിനും മാസവരുമാനം 6,000 രൂപയിൽ താഴെയാണെന്നും നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പിന്നാക്ക വിഭാഗക്കാർ, ദലിതർ, ആദിവാസികൾ എന്നിവർക്കിടയിലാണ് ഏറ്റവും കൂടുതൽ ദാരിദ്ര്യമുള്ളത്. എസ്‌സി, എസ്ടി വിഭാഗങ്ങളിലുള്ള 42 ശതമാനത്തിലേറെ കുടുംബങ്ങളും ദരിദ്രരാണ്. എസ്‌സി വിഭാഗത്തിൽനിന്ന് സർവേയിൽ ഉൾപ്പെട്ടവരിൽ ആറ് ശതമാനം പേർ മാത്രമാണ് 12-ാം ക്ലാസ് പൂർത്തിയാക്കിയിട്ടുള്ളതെന്നും വ്യക്തമാക്കുന്നു. എസ്‌സി, എസ്ടി, പിന്നാക്ക വിഭാഗക്കാര്‍, അതിപിന്നാക്ക വിഭാഗക്കാർ എന്നിങ്ങനെ തിരിച്ച് 215 വിഭാഗങ്ങളെയാണ് സർവേയിലുള്ളത്.
മെച്ചപ്പെട്ട ജോലിയും വിദ്യാഭ്യാസവും തേടി അരക്കോടിയിലേറെ ബിഹാർ സ്വദേശികൾ സംസ്ഥാനത്തിനു പുറത്താണുള്ളത്. ജോലി തേടി മറ്റു സംസ്ഥാനങ്ങളിൽ 46 ലക്ഷംപേരും വിദേശത്ത് 2.17 ലക്ഷം ബിഹാറികളുമാണുള്ളത്.5.52 ലക്ഷം വിദ്യാർഥികൾ മറ്റു സംസ്ഥാനങ്ങളിലും 27,000 പേർ വിദേശത്തും ഉന്നത വിദ്യാഭ്യാസം നടത്തുന്നു. 79.7 ആണ് സംസ്ഥാനത്തെ സാക്ഷരതാ നിരക്ക്.