
ബിഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎ സീറ്റ് വിഭജനമായി; ബിജെപിയും ജെഡിയുവും തുല്യ സീറ്റുകളിൽ മത്സരിക്കും
file image
പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സീറ്റ് വിഭജനമായി. ബിജെപിയും ജെഡിയുവും തുല്യ സീറ്റുകളിൽ മത്സരിക്കാനാണ് തീരുമാനം. 243 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ജനതാദൾ (യുണൈറ്റഡ്) അല്ലെങ്കിൽ ജെഡിയു -101, ബിജെപി -101, എൽജെപി-29, രാഷ്ട്രീയ ലോക് മോർച്ച - 6, ഹിന്ദുസ്ഥാനി അവാം പാർട്ടി (S) - 6 എന്നിങ്ങനെയാണ് എൻഡിഎയുടെ സീറ്റ് വിഭജനം.
എല്ലാ എൻഡിഎ പാർട്ടികളിലെയും നേതാക്കളും പ്രവർത്തകരും ഇതിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും വൻ ഭൂരിപക്ഷത്തോടെ നിതീഷ് കുമാറിനെ വീണ്ടും മുഖ്യമന്ത്രിയാക്കുമെന്നും ജനതാദൾ നേതാവ് സഞ്ജയ് കുമാർ ഝാ എക്സിൽ കുറിച്ചു.
2020 ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 115 സീറ്റുകളിലാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ജെഡിയു മത്സരിച്ചത്. ബിജെപി 110 സീറ്റുകളിലും മത്സരിച്ചിരുന്നു.