
പറ്റ്ന: ബിഹാറിലെ മഹാസഖ്യത്തിലെ വിള്ളൽ വെളിപ്പെടുത്തി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആർജെഡി (രാഷ്ട്രീയ ജനതാദൾ) നേതാവ് തേജസ്വി യാദവ്. ബിഹാറിന്‍റെ പരാജയത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും മുസാഫർപുരിലെ കാന്തിയിൽ സംഘടിപ്പിച്ച വൻ റാലിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യവെ തേജസ്വി ആരോപിച്ചു.
നമ്മൾ തിരിച്ചുവരും. ഓർക്കുക, ഈ തേജസ്വി 243 സീറ്റിലും പാർട്ടിയുടെ സ്ഥാനാർഥിയെ ഇറക്കും- തേജസ്വി പ്രഖ്യാപിച്ചു. മുസാഫിർപുർ, ബോച്ചഹാൻ, ഗയ്ഘട്ട്, കാന്തി എന്നിവിടങ്ങളിലെ പ്രവർത്തകരോട് തെരഞ്ഞെടുപ്പിനായി പ്രത്യേകം ഒരുങ്ങാനും തേജസ്വി ആഹ്വാനം ചെയ്തു.
കോൺഗ്രസ് ഉൾപ്പെട്ട ബിഹാറിലെ മഹാസഖ്യത്തിൽ സീറ്റ് പങ്കിടലിനെച്ചൊല്ലി ഭിന്നത രൂക്ഷമായിരിക്കെയാണ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തേജസ്വിയുടെ പ്രഖ്യാപനം. സഖ്യത്തിലെ പ്രമുഖ കക്ഷിയായി കോൺഗ്രസും ഇടതു പാർട്ടികളും ജെഎംഎം, എൽജെപി (പരസ് വിഭാഗം) എന്നിവയെല്ലാം സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയിൽ എത്തിയിട്ടില്ല. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടുത്തിടെ നടത്തിയ വോട്ടർ അധികാർ യാത്രയിൽ തേജസ്വി പങ്കെടുത്തിരുന്നു.
എന്നാൽ ബിഹാറിലെ മുഖ്യമന്ത്രി സ്ഥാനാർഥിയുടെ കാര്യത്തിൽ രാഹുൽ മനസുതുറന്നിട്ടില്ല. ഇതു സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽ നിന്ന് രാഹുൽ ഒഴിഞ്ഞുമാറിയിരുന്നു. ഒറ്റയ്ക്കു മത്സരക്കുമെന്നുള്ള തേജസ്വിയുടെ പ്രഖ്യാപനം മുഖ്യമന്ത്രി സ്ഥാനാർഥിത്വത്തിന് പിടുമുറുക്കാൻ കൂടി ഉന്നമിട്ടുള്ളതാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.