

ഒരു കോടി യുവാക്കൾക്കു തൊഴിൽ, നാലു നഗരങ്ങളിൽ മെട്രൊ ട്രെയ്‌ൻ സർവീസ്; ബിഹാറിൽ എൻഡിഎയുടെ പ്രകടന പത്രിക
പറ്റ്ന: ഒരു കോടി യുവാക്കൾക്കു തൊഴിൽ നൽകുമെന്നും ഒരു കോടി ലഖ്പതി ദീദിമാരെ സൃഷ്ടിക്കുമെന്നും നാലു നഗരങ്ങളിൽ മെട്രൊ ട്രെയ്‌ൻ സർവീസ് ആരംഭിക്കുമെന്നും ഉൾപ്പെടെ വാഗ്ദാനങ്ങളുമായി ബിഹാറിൽ എൻഡിഎയുടെ പ്രകടന പത്രിക. സംസ്ഥാനത്ത് ഏഴ് അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾ, ഏഴ് എക്സ്പ്രസ് വേകൾ, പത്ത് വ്യവസായ പാർക്കുകൾ, കെജി മുതൽ പിജി വരെ സൗജന്യവും മികവുറ്റതുമായ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസ രംഗത്ത് എസ്‌സി, എസ്ടി വിഭാഗം വിദ്യാർഥികൾക്ക് മാസം 2000 രൂപ വീതം സഹായം തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്.
മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്ര മന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, ജീതൻ റാം മാഞ്ചി, ചിരാഗ് പാസ്വാൻ തുടങ്ങിയ നേതാക്കൾ പറ്റ്നയിൽ സംയുക്ത പത്രസമ്മേളനത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
എൻഡിഎ അധികാരത്തിലെത്തിയാൽ ഒരു കോടി യുവാക്കൾക്ക് സർക്കാർ ജോലി നൽകുമെന്നും നൈപുണ്യ സെൻസസ് നടത്തി നൈപുണ്യാധിഷ്ഠിത തൊഴിൽ ഉറപ്പാക്കുമെന്നും പത്രികയിലുണ്ട്. എല്ലാ ജില്ലകളിലും ഇതിനായി മെഗാ സ്കിൽ സെന്‍ററുകൾ തുറക്കും.
മുഖ്യമന്ത്രിയുടെ വനിതാ തൊഴിൽ പദ്ധതിയിൽ സ്വയം തൊഴിലിന് രണ്ടു ലക്ഷം രൂപ വരെ സഹായം നൽകും. അതി പിന്നാക്ക വിഭാഗങ്ങളുടെ സംയുക്ത തൊഴിൽ സംരംഭങ്ങൾക്ക് 10 ലക്ഷം രൂപ വരെ സഹായം നൽഗകും.
എല്ലാവർക്കും സൗജന്യ റേഷൻ, അഞ്ചു ലക്ഷം രൂപ വരെ സൗജന്യ ചികിത്സ, 50 ലക്ഷം വീടുകൾ തുടങ്ങി പഞ്ചാമൃത ഗ്യാരന്‍റിയെന്നപേരിൽ ദുർബല വിഭാഗത്തിനായി പ്രത്യേകം പദ്ധതികളും പ്രഖ്യാപിച്ചു. പിഎം കിസാൻ സമ്മാൻ നിധിയിൽ ഇപ്പോഴുള്ള വാർഷിക സഹായമായ 6000 രൂപ 9000 ആക്കുമെന്നും മത്സ്യത്തൊഴിലാളികൾക്കുള്ള 4500 രൂപ ഇരട്ടിയാക്കുമെന്നും പ്രഖ്യാപനമുണ്ട്. മുഴുവൻ കാർഷിക വിളകൾക്കും താങ്ങുവില ഉറപ്പാക്കുമെന്നതാണു മറ്റൊരു പ്രഖ്യാപനം.
